Ghazipur: Sonam Raghuvanshi, the Indore woman accused of plotting her husband s murder during their honeymoon in Meghalaya, at a hospital for a medical check-up after being found at a dhaba, in Ghazipur, Monday, June 9, 2025. (PTI Photo) (PTI06_09_2025_000035B)
രേഖകളിലെ സാങ്കേതിക പിഴവ് മൂലം മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യ പ്രതിയായ സോനം രഘുവംശിക്ക് ജാമ്യം ലഭിച്ചതായി റിപ്പോർട്ട്. പത്ത് മാസമായി ജയിലിൽ കഴിയുന്ന പ്രതി നേരത്തേ മൂന്ന് തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു.
മേഘാലയ ഈസ്റ്റ് ഖാസി ഹിൽസ് കോടതിയാണ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം നല്‍കിയത്. 2025 ജൂണില്‍ ഹണിമൂണിനിടെ രാജ രഘുവംശിയെ കാമുകനായ രാജ് കുശ്‌വഹയ്‌ക്കൊപ്പം ചേർന്ന് സോനം കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ അറസ്റ്റ് രേഖകളിലെ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത 103(1) വകുപ്പനുസരിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും, സോനത്തിന്റെ അറസ്റ്റ് രേഖകളിൽ 103 (1) ന് പകരം 403 (1) എന്നാണ് തെറ്റായി എഴുതിയിരിക്കുന്നത്. 403 (1) എന്ന വകുപ്പ് ഭാരതീയ ന്യായസംഹിതയിലില്ല. പഴയ ഐപിസി പ്രകാരം 403 (1) സ്വത്ത് ദുരുപയോഗം ചെയ്യുന്ന വകുപ്പാണ്. ഇതൊരു ക്ലറിക്കൽ പിഴവ് മാത്രമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോള്‍, എല്ലാ രേഖകളിലും ഇത്ര ഗുരുതര പിഴവ് എങ്ങനെ വന്നുവെന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
കേസ് ഡയറി, അറസ്റ്റ് മെമ്മോ, അറസ്റ്റിനുള്ള കാരണം അറിയിക്കുന്ന രേഖ എന്നീ മൂന്നിടത്തും 103(1)ന് പകരം 403(1) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർശനമായ ഉപാധികളോടെയാണ് സോനം രഘുവംശിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.