അഞ്ചുവയസുകാരിയായ കൊച്ചുമകളെ ഗേറ്റില്‍ കെട്ടിയിട്ട് പൊലീസ് ഉദ്യോഗസ്ഥയുടെ ക്രൂരത. പഞ്ചാബിലെ തരൺ തരൺ ജില്ലയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കെട്ടിയിട്ട എഎസ്ഐ സരബ്ജിത് കൗറിനെ സസ്പെന്‍ഡ് ചെയ്തു. ഫരീദ്‌കോട്ടിലെ ദോഗർ ബസ്തി പ്രദേശത്താണ് എഎസ്ഐ താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പോർച്ചുഗലിലാണ്. മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കുട്ടി താമസിച്ചിരുന്നത്.
കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് കുട്ടിയുടെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ കൈകളും കാലുകളും തുണികൊണ്ട് ഗേറ്റിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവര്‍ കുഞ്ഞിന്‍റെ വിഡിയോയും പകര്‍ത്തിയിരുന്നു.
വിഡിയോ വൈറലായതിന് പിന്നാലെ ഫരീദ്കോട്ട് സീനിയർ പോലീസ് സൂപ്രണ്ട് പ്രജ്ഞ ജെയിൻ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. പൊലീസ് സേനയിലായിരുന്നിട്ടും, കുട്ടിയെ കെട്ടിയിട്ട് കൊടും ചൂടിൽ ഉപേക്ഷിച്ചത് അസ്വീകാര്യമായ നടപടിയാണെന്ന് ഡിഎസ്പി പറഞ്ഞു. വിഷയം ശിശുക്ഷേമ സമിതിയെ അറിയിച്ചെന്നും അവര്‍ കൂട്ടിച്ചേർത്തു.