ബാറ്റിങ്ങില്‍ ഇനിയും നിരാശപ്പെടുത്തിയാല്‍ സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തുനിന്ന് നീക്കും. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ നായകനുള്ള അവസാന അവസരമാകുംജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളില്‍ ക്യാപ്റ്റൻസി മികവിനേക്കാളുപരി സൂര്യകുമാറിന്റെ ബാറ്റിങ്ങാകും വിലയിരുത്തപ്പെടുക. ഒളിംപിക്‌സും ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പും ഉൾപ്പെടെ 2028ൽ വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾ വരെ സൂര്യയ്ക്ക് അവസരം നൽകണമോ എന്നത് ഈ പര്യടനത്തിലെ പ്രകടനം നിശ്ചയിക്കും.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ഇപ്പോഴും ആദ്യ പരിഗണന നല്‍കുന്നത് സൂര്യകുമാറിനാണ്. എന്നാൽ, ഒളിംപിക്സ് ആകുമ്പോഴേക്കും 38 വയസ്സ് തികയുമെന്നതിനാൽ, സിലക്‌ഷൻ കമ്മിറ്റി ഈ അഭിപ്രായത്തോട് യോജിക്കുമോ എന്നത് കണ്ടറിയണം. ആദ്യ മൂന്നു സ്ഥാനങ്ങളിൽ വന്‍ ബാറ്റിങ്ങ് കരുത്തുള്ള ഇന്ത്യയ്ക്കായി കളത്തിലിറങ്ങാന്‍ യുവതാരങ്ങള്‍ കാത്തുനില്‍ക്കെ, സ്ഥാനം നിലനിർത്താൻ സൂര്യകുമാറിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തേ മതിയാകൂ.