ആർ.ജി.കാർ മെഡിക്കൽ കോളജിൽ, പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ്, ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ നിന്നാണ് ഇവർ ജനവിധി തേടുന്നത്. മകൾക്ക് നീതി ലഭിക്കാനാണ് പോരാട്ടമെന്ന് രത്ന ദേബ്നാഥ് മനോരമ ന്യൂസിനോട് പറഞ്ഞു.കൊൽക്കത്തയിൽ നിന്ന് അധികം അകലെയല്ലാത്ത, പാണിഹട്ടി നിയമസഭ മണ്ഡലത്തിലാണ് രത്ന ദേബ്നാഥ് മൽസരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ തീർത്ഥങ്കർ ഘോഷ്, സിപിഎമ്മിന്റെ കലതൻ ദാസ്ഗുപ്ത എന്നിവരാണ് മുഖ്യ എതിരാളികൾ.
എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്ന് രത്ന ദേബ്നാഥ് പറയുന്നു. കഴിഞ്ഞതവണ ഈ സീറ്റിൽ കാൽ ലക്ഷത്തോളം വോട്ടിനാണ് തൃണമൂൽ വിജയിച്ചത്. സന്ദേശ്ഖാലിയെപ്പോലെ തൃണമൂൽ ഭരണത്തിൽ സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന ചിന്ത വളർത്താൻ ബിജെപിക്ക് പാണിഹട്ടിയിലെ ജയം അനിവാര്യമാണ്. സ്‌മൃതി ഇറാനിക്കൊപ്പമാണ് രത്ന ദേബ്നാഥ് പത്രിക സമർപ്പിച്ചത്.
ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മയെ സ്ഥാനാർഥിയാക്കിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി പാണിഹട്ടി മാറി. ഈ കേസിലെ പ്രതിയുടെ തൃണമൂൽ ബന്ധം വലിയ തലവേദനയാണ് മമത സർക്കാരിന് സൃഷ്ടിച്ചത്.