പാചക വാതക പ്രതിസന്ധികാരണം രാജ്യതലസ്ഥാനംവിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍. കരിഞ്ചന്തയിൽ അമിത വിലയ്ക്ക് വില്‍ക്കുന്ന സിലിണ്ടറുകൾ താങ്ങാനാവില്ലെന്ന് ഇവര്‍ പറയുന്നു. തിരിച്ചെത്തുമ്പോള്‍ ജോലിയുണ്ടാകുമോ എന്ന ആശങ്കയിലാണ് പലരും മടങ്ങുന്നത്.
ആനന്ദ് വിഹാർ ടെർമിനൽ റെയില്‍വേ സ്റ്റേഷന്‍, ഡല്‍ഹിയില്‍നിന്ന് കിഴക്കോട്ടുള്ള സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന കവാടം. ഇവിടെ നിശബ്ദമായോരു പലായനം നടക്കുന്നു.
ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തി വിവിധ ജോലികള്‍ ചെയ്തു ജീവിച്ചവരാണ് ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം പാചക വാതകത്തെ ബാധിച്ചതോടെ നിവൃത്തിയില്ലാതെയാണ് ഈ മടക്കയാത്ര.
കരിഞ്ചയിലെ സിലിണ്ടറുകളായിരുന്നു നേരത്തെ പലര്‍ക്കും ആശ്രയം. എൽപിജി ക്ഷാമം രൂക്ഷമായതോടെ കരിഞ്ചന്ത വില മൂവായിരം കടന്നു. കുടുംബത്തിന് നിത്യേന പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങുന്ന ചെലവും താങ്ങാനാവില്ലെന്ന് ഇവര്‍ പറയുന്നു. തുച്ഛമായ തുകയ്ക്ക് ഭക്ഷണം നല്‍കിയിരുന്ന ചെറിയ കടകള്‍ പലതും പാചകവാതകമില്ലാതെ അടച്ചുപൂട്ടിയതും തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി.