പശ്ചിമേഷ്യയിലെ സംഘര്‍ഷം അടുക്കളയില്‍ നിന്നും കിടപ്പറയെയും ബാധിക്കുന്നു. വിതരണത്തിലെ തടസംകാരണം നിര്‍മാണ മേഖല പ്രതിസന്ധിയിലായതോടെ ഇന്ത്യയില്‍ കോണ്ടത്തിന് ക്ഷാമുണ്ടാവുകയും വിലയിൽ 50 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടല്‍മാര്‍ഗമുള്ള ചരക്കുനീക്കം തടസപ്പെട്ടതോടെ ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവാണ് പെട്ടന്നുള്ള പ്രതിസന്ധിക്ക് കാരണം.
ഉൽപ്പാദനത്തിന് അത്യാവശ്യമായ പെട്രോകെമിക്കൽ വസ്തുക്കളുടെയും ലൂബ്രിക്കന്റുകളുടെയും വിതരണം നിലച്ചത് കോണ്ടം നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായി. ഇത് നിര്‍മാണ ചെലവും ഉയര്‍ത്തി. കോണ്ടം നിര്‍മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സിലിക്കൺ ഓയിലും അമോണിയയും. ലൂബ്രിക്കന്റായ സിലിക്കൺ ഓയിലിന് നിലവിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
റബല്‍പാല്‍ കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ അമോണിയയുടെ വിലയിൽ 40-50 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ, പാക്കേജിങ്ങിന് ആവശ്യമായ പിവിസി, അലുമിനിയം ഫോയിൽ എന്നിവയുടെ വിലക്കയറ്റവും വിതരണശൃംഖലയിലെ തടസ്സങ്ങളും ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
8100 കോടി രൂപയുടെതാണ് ഇന്ത്യയിലെ കോണ്ടം വിപണി. വര്‍ഷത്തില്‍ 400 കോടി കോണ്ടമാണ് ഇന്ത്യന്‍ വിപണിയില്‍ നിര്‍മിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, മാൻകൈൻഡ് ഫാർമ ലിമിറ്റഡ്, ക്യുപിഡ് ലിമിറ്റഡ് തുടങ്ങിയവയെല്ലാം വിതരണ ശൃംഖലയിലെ വെല്ലുവിളികൾ നേരിടുന്നുണ്ട്. എച്ച്എൽഎൽ ലൈഫ്കെയർ മാത്രം പ്രതിവർഷം ഏകദേശം 221 കോടി കോണ്ടം ഉത്പാദിപ്പിക്കുന്നുണ്ട്.