ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽപിജി ചാർജ്, അല്ലെങ്കില്‍ ഗ്യാസ് സർചാർജ് എന്നീ പേരുകളിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശിച്ചു.
ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വില. ഇത് നികുതികൾ ഒഴികെയുള്ള തുകയായിരിക്കണം. ഇന്ധനം, എൽപിജി, വൈദ്യുതി എന്നിവയുടെ വില വർധനവ് ബിസിനസ് നടത്തുന്നതിന്‍റെ പ്രവർത്തനച്ചെലവാണ്. ഇവ ഭക്ഷണത്തിന്‍റെ വില നിശ്ചയിക്കുമ്പോൾ തന്നെ തീരുമാനിക്കണമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
ഭക്ഷണത്തിന്റെ വില കൂടാതെ, മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ള നികുതികൾ (ജിഎസ്ടി) മാത്രമേ ഈടാക്കാവൂ. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.