പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കമ്മിഷൻ സ്വമേധയാ ഇടപെട്ടതും സംസ്ഥാന പൊലീസ് മേധാവിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടിസ് അയച്ചതും.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിലെ മേരെ ഖ്വാബോൻ മേം എന്ന ഗാനത്തിനാണ് പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകൾ സജീവമാകവേയാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്കൂൾ അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടത്.
സ്‌കൂളുകളിൽ ഇത്തരം ഡാൻസ് സ്റ്റെപ്പുകളും വേഷവും കുട്ടികളുടെ അന്തസ്സിനും മാനസിക വളർച്ചയ്ക്കും വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിലയിരുത്തി. സ്കൂളുകളിൽ നടത്തുന്ന വിനോദ പരിപാടികൾ കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും കമ്മിഷൻ പറയുന്നു.
സംഭവത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇത്തരം കാര്യങ്ങൾ സ്കൂൾ പരിസരത്ത് ഇനി സംഭവിക്കാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കണം.