പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇറാൻറെ പടക്കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് കനത്ത സുരഷയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ രാവിലെ 11 മുതൽ വൈകീട്ട് 4 വരെ ഗതാഗത നിയന്ത്രണമുണ്ട്. കലൂർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിക്കായി താൽക്കാലിക ഓഫീസും സജ്ജമാക്കിയിട്ടുണ്ട്.
പഴുതടച്ച കാവലാണ് കൊച്ചിയിൽ. ഉച്ചയ്ക്ക് 12 മുതൽ 12.30 വരെ നേവൽ ബേസിൽ നിന്ന് മറൈൻഡ്രൈവിലേക്കും 12.50 മുതൽ 1.20 വരെ മറൈൻ ഡ്രൈവിൽ നിന്ന് കലൂർ സ്‌റ്റേഡിയം വരയും തുടർന്ന് കലൂരിൽ നിന്ന് എം.ജി റോഡ് നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയുന്നതുവരെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണ് പ്രധാനമന്ത്രി മറൈൻഡ്രൈവിലേയ്ക്ക് പോകുന്നത്. രാവിലെ 11 മുതൽ ഇതിനായി വാഹനങ്ങൾ വഴിതിരിച്ചുവിടും. വിദ്യാർഥികൾ കഴിവതും നേരത്തെ പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്നും പൊതുജനങ്ങൾ മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.