ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് ഏഴുമരണം. പൊള്ളലേറ്റയാളുമായി റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ റെഡ്ബേര്‍ഡ് എയര്‍വേസിന്‍റെ ബീച്ച് ക്രാഫ്റ്റ് C90 എയര്‍ ആംബുലന്‍സാണ് തകര്‍ന്നുവീണത്. രണ്ടു ജീവനക്കാരും 5 യാത്രക്കാരും അടക്കം ഏഴുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഛത്ര ജില്ലയിലെ കസാരിയ പഞ്ചായത്ത് പരിധിയിലാണ് അപകടമെന്ന് ഡിജിസിഎ വ്യക്തമാക്കി.
രാത്രി 7.11 ഓടുകൂടി ആണ് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 7.34 ഓടുകൂടി തന്നെ കൊൽക്കത്ത എയർ ക്രാഫ്റ്റ് എയർ ട്രാഫിക് കൺട്രോളും ആയിട്ടുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. 10 മണിക്കാണ് എയർ ആംബുലൻസ് ഡൽഹിയിൽ എത്തേണ്ടിയിരുന്നത്. വാരണാസിക്ക് 100 നോട്ടിക്കൽ മൈൽ തെക്കു കിഴക്ക് മാറി വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
രണ്ട് ക്രൂ അംഗങ്ങൾ രോഗി, ഡോക്ടർ, നേഴ്സ് ഉൾപ്പെടെയാണ് ഏഴു പേരാണ് വിമാനത്തിവുണ്ടായിരുന്നത്. എയർ ആംബുലൻസ് പൂർണമായി തന്നെ തകർന്നു എന്നാണ് വിവരം. അപകട വിവരം ലഭിച്ചതിനു തൊട്ടു പിന്നാലെ തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ടുള്ള തിരച്ചിലാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അപകടത്തില്‍ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.