ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സേന നടത്തിയ മിന്നൽ നീക്കത്തിൽ രണ്ട് മുതിർന്ന ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായ സൈഫുള്ളയും ഉൾപ്പെടുന്നു. 'ഓപ്പറേഷൻ ത്രാഷി-1' (Operation Thrashi-1) എന്ന് പേരിട്ട സംയുക്ത സൈനിക ദൗത്യത്തിലൂടെയാണ് അതിർത്തി കടന്നെത്തിയ ഭീകരരെ സൈന്യം തുരത്തിയത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് രണ്ട് എ.കെ 47 തോക്കുകൾ ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ പത്തരയോടെയാണ് കിഷ്ത്വാറിലെ ഉൾവനങ്ങളിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്റലിജൻസ് ബ്യൂറോയും കശ്മീർ പൊലീസും നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശം വളയുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന കടുത്ത വെടിവെപ്പിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. മലഞ്ചെരിവുകളിൽ ഒളിച്ചിരുന്ന ഭീകരരെ സൈന്യം അതിസാഹസികമായാണ് നേരിട്ടത്. പ്രദേശം ഇപ്പോഴും സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്.

കൊല്ലപ്പെട്ട സൈഫുള്ള ജമ്മു മേഖലയിൽ, പ്രത്യേകിച്ച് ഡോഡ, കിഷ്ത്വാർ ഭാഗങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി എത്തിയ ഇയാൾ ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.  

ENGLISH SUMMARY:

Security forces in Jammu and Kashmir have successfully neutralized two senior Jaish-e-Mohammed terrorists, including a prominent commander named Saifullah, during a swift operation in Kishtwar. This operation, codenamed 'Operation Thrashi-1', involved a joint military effort that led to the recovery of a significant cache of arms.