ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്ങിനു വേണ്ടി ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വനിതാ ഡോണിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കൗണ്ടർ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് സംഘത്തിനു വേണ്ടി ആയുധങ്ങളും ലഹരിയും എത്തിക്കുന്ന ഗണ്‍മാന്‍ ബോബി കബൂത്തറിന്‍റെ വലംകൈയായ ഖുസ്നുമ അന്‍സാരി അഥവാ നേഹയാണ് പിടിയിലായത്. ‘മാഡം സെഹര്‍’ അഥവാ ‘മാഡം വിഷം’ എന്നാണ് പൊലീസ് ഉള്‍പ്പെടെ ഇവരെ വിശേഷിപ്പിക്കുന്നത്.
ബോബി കബൂത്തറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയി സംഘത്തിനു വേണ്ടി മാത്രമല്ല ഹാഷിം ബാബ ഗ്യാങ്ങിനു വേണ്ടിയും ഇവര്‍ പ്രധാന ലോജിസ്റ്റിക്സ് കണ്ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
പാക്കിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ അനധികൃത ആയുധ വിതരണക്കാരായ സലീം പിസ്റ്റളില്‍ നിന്നാണ് കബൂത്തറും മാഡം സെഹറും ആയുധങ്ങള്‍ വാങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആയുധങ്ങള്‍ പല ഹൈ പ്രൊഫൈല്‍ കുറ്റകൃത്യങ്ങള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. സിദ്ദു മൂസേവാല വധം,ദിഷ പടാനിയുടെ വസതിക്ക് പുറത്തുണ്ടായ വെടിവയ്പ്പ്, ഡൽഹി നാദിർഷാ വധം, സീലാംപൂര്‍ ഇരട്ടക്കൊല എന്നിവയിലുള്‍പ്പെടെ ഈ കണ്ണികള്‍ ഉണ്ടായിരുന്നു. ബിഷ്ണോയ് ഗ്യാങ്ങിന്‍റെ നേതൃനിരയിലേക്കുള്‍പ്പെടെ സ്ത്രീകള്‍ വന്നെത്തുന്ന പ്രവണത കൂടി വരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.
ഗ്യാങ്സറ്റര്‍ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍, ദീപ എന്നീ ഡോണുകള്‍ക്ക് പിന്നാലെയാണ് മാഡം സെഹറും പിടിയിലാകുന്നത്. പകല്‍സമയം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായും രാത്രി കാലങ്ങളില്‍ മാഡം വിഷമായും മാറും ഇവര്‍. ഗ്യാങ്ങിന്‍റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറയായാണ് ഈ പാര്‍ലര്‍ നടത്തിപ്പെന്നും ഏജന്‍സി വ്യക്തമാക്കുന്നു. മഹിപാൽപൂർ ഫ്‌ളൈഓവറിന് സമീപം നടത്തിയ അറസ്റ്റിനിടെ വലിയ തോതില്‍ മയക്കുമരുന്നും ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാഡം വിഷം എന്ന പേര് ലേഡി ഡോണിന് ലഭിച്ചത്.
ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂസേവാലയുടെ ചലനങ്ങള്‍ ആദ്യമായി നിരീക്ഷിച്ചതും കബൂട്ടറാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരങ്ങളാണ് സംഘത്തെ കുടുക്കാന്‍ പൊലീസിന് സഹായമായത്. പിടിയിലായവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.