FILE PHOTO: U.S. President Donald Trump and Indian Prime Minister Narendra Modi shake hands as they attend a joint press conference at the White House in Washington, D.C., U.S., February 13, 2025. REUTERS/Kevin Lamarque/File Photo/File Photo
ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാര കരാറില്‍ നല്‍കിയ വിശദീകരണ കുറിപ്പിലെ പരാമര്‍ശങ്ങള്‍ തിരുത്തി അമേരിക്ക. പയറു വര്‍ഗങ്ങളെ പറ്റിയുള്ള ഭാഗവും 500 ബില്യണ്‍ ഡോളറിന്‍റെ വാങ്ങല്‍ എന്ന ഭാഗത്തുമാണ് തിരുത്തല്‍ വരുത്തിയത്. കഴിഞ്ഞാഴ്ചയാണ് ഇരു രാജ്യങ്ങളും വ്യാപാര കരാറിലെത്തിയത്. പിന്നാലെ ഇതിലെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച യു.എസ് ഫക്ട് ഷീറ്റ് പുറത്തുവിട്ടിരുന്നു.
യുഎസ് വ്യാവസായിക ഉൽപ്പന്നങ്ങൾ, ഉണക്കിയ ധാന്യങ്ങൾ, ചുവന്ന ചോളം, വിത്തുകള്‍, ഫ്രഷ്, പ്രൊസസ്ഡ് പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, സോയബിന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യ നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നായിരുന്നു യു.എസ് നേരത്തെ നല്‍കിയ വിശദീകരണത്തിലുള്ളത്. ഇതില്‍ നിന്നും പയറുവര്‍ഗങ്ങളെ ഒഴിവാക്കിയാണ് യു.എസ് ഫാക്ട്ഷീറ്റ് തയ്യാറാക്കിയത്.
ഇന്ത്യ യു.എസില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടും തിരുത്തുണ്ട്. യു.എസില്‍ നിന്നും 500 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പു നല്‍കി എന്നാണ് ആദ്യം വന്ന വിശദീകരണം. എന്നാല്‍ പുതുക്കിയ ഭാഗത്ത് വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്നാക്കി. യു.എസില്‍ നിന്നും ഊര്‍ജ ഉല്‍പ്പന്നങ്ങള്‍, വിവര സാങ്കേതിക വിദ്യ, കാര്‍ഷിക വസ്തുക്കള്‍, കല്‍ക്കരി എന്നിവ വാങ്ങും എന്നാണ് ആദ്യത്തെ ഫാക്ട്ഷീറ്റിലുള്ളത്. ഇതില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ഒഴിവാക്കി.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇന്ത്യ–യു.എസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചത്. 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇറക്കുമതി തീരുവ യു.എസ് 18 ശതമാനമാക്കി കുറച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് കരാര്‍ യാഥാര്‍ഥ്യമായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ചുമത്തിയ 25 ശതമാനം നികുതി പിന്‍വലിച്ചിരുന്നു.