മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയും സോളാപൂരിലെ അറിയപ്പെടുന്ന ബേക്കറി ഉടമയുമായ സുനിൽ മോട്ടിലാൽ സദരംഗാനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നാണ് അദ്ദേഹം താഴേക്ക് ചാടിയത്. മരണത്തിന് തൊട്ടുമുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് അദ്ദേഹം കൈകൂപ്പി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സദരംഗാനി പനാഷ് അപ്പാർട്ട്‌മെന്റിൽ എത്തിയത്. ലിഫ്റ്റ് ഉപയോഗിക്കാതെ ഗോവണി വഴി നേരിട്ട് 17-ാം നിലയിലേക്ക് കയറിപ്പോയ അദ്ദേഹം ഏറെ നേരം അവിടെ അസ്വസ്ഥനായി കാണപ്പെട്ടു. കെട്ടിടത്തിന്റെ കൈവരിയിൽ കൈകൾ കൂപ്പി പ്രാർത്ഥിച്ചു നിൽക്കുന്ന സദരംഗാനിയെ കണ്ട പ്രദേശവാസികൾ ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അദ്ദേഹം കൈവരിയിൽ നിന്ന് താഴെയിറങ്ങാൻ സമ്മതിച്ചു. എന്നാൽ, തന്റെ താക്കോൽ മുകളിൽ മറന്നുവെച്ചെന്നും അതുകൂടി എടുത്ത് വരാമെന്നും പറഞ്ഞ് സെക്യൂരിറ്റിയെ വിശ്വസിപ്പിച്ച് അദ്ദേഹം വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് പോയി. തുടർന്ന് പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)