രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ ആത്മഹത്യ ആദായ നികുതി വകുപ്പിനെയും കേന്ദ്ര സർക്കാരിനെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നു. വൻ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രമുള്ള റോയി, കേവലം ഒരു മണിക്കൂർ നേരെത്തെ ചോദ്യം ചെയ്യലിനു ശേഷം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ആദായ നികുതി വകുപ്പ് വിശദീകരിക്കേണ്ടി വരും. ആദായ നികുതി റെയ്ഡുകൾക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ഇതോടെ കനക്കും. സി.ജെ.റോയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ബെംഗളൂരുവില്‍ നടക്കും. രാവിലെ സഹോദരന്‍റെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വച്ച് ശേഷമാകും സംസ്കരിക്കുക. സംഭവത്തില്‍ കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
തെക്കെ ഇന്ത്യയിലും ദുബൈയിലും സാന്നിധ്യമുള്ള ശതകോടികൾ ആസ്തിയുള്ള നിർമാണ കമ്പനി ഉടമ. കൊച്ചിയിൽ എളിയ നിലയിൽ തുടങ്ങി ബെംഗളൂരു നഗരത്തിന്റെ മുഖഛായ മാറ്റുന്നതിൽ മുന്നിൽ നിന്നവരിൽ ഒരാളെന്ന ഖ്യാതിയുള്ള ബിൽഡർ. ഇങ്ങനെയുള്ള സി.ജെ. റോയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഭയന്ന് ആത്മഹത്യ ചെയ്യുമോയെന്നാണ് അടുപ്പക്കാരും സുഹൃത്തുക്കളും ചോദിക്കുന്നത്. മനസിന്റെ പിടിവിട്ടു പോകാൻ മാത്രം ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഉണ്ടായത് എന്താണെന് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വിശദീകരിക്കേണ്ടി വരും. കേന്ദ്ര സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്ന് കർണാടക സർക്കാർ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. പേരുദോഷം കേൾപ്പിക്കാത്ത വ്യവസായി ആയിരുന്നു റോയി എന്ന് എടുത്തു പറഞ്ഞ കർണാടക ഉപമുഖ്യ മന്ത്രി ഡി.കെ. ശിവകുമാർ ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ തിരിച്ചു കഴിഞ്ഞു.
കേസ് അന്വേഷിക്കുന്ന ബെംഗളുരു സെൻട്രൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവിലെത്തിയ റോയിയുടെ കുടുംബം പരാതി നൽകുന്നതടക്കമുള്ള നടപടികൾ മുന്നോട്ടു പോകും. റെയ്ഡിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ജീവനക്കാർ മൊഴി നൽകിയതും കേസിൽ നിർണായകമാണ്.