പ്രതീകാത്മ ചിത്രം
ഇറച്ചിക്കടയിലെത്തിയ വളര്‍ത്തുനായയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കടക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കലാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്. ഭൂപേന്ദ്ര ശർമ എന്ന വ്യക്തിയുടെ വളര്‍ത്തുനായയെ ആണ് ഇറച്ചിക്കടക്കാരനും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംഭവദിവസം വൈകുന്നേരം ഭൂപേന്ദ്ര ശർമയുടെ വളർത്തുനായ പ്രദേശത്തെ ഒരു ഇറച്ചിക്കടയിൽ കയറി എന്നാരോപിച്ചായിരുന്നു ഇറച്ചിക്കടക്കാരനും സഹായിയും നായയെ കൊലപ്പെടുത്തിയത്. ഇറച്ചിക്കടക്കാരന്‍ സലീമും വസീം എന്നുപേരുളള സഹായിയും ചേര്‍ന്നാണ് നായയെ കൊലപ്പെടുത്തിയത്. മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് ഇരുവരും നായയെ ആക്രമിച്ചതാണ് നായ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്.
അതേസമയം ആക്രമണത്തിന് പിന്നാലെ പ്രതി സലീം സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. നായയുടെ ഉടമ ഭൂപേന്ദ്ര ശർമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി സലീം പിടിയിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസടുത്തിരിക്കുന്നത്.