സോനം വാങ്ചുക്കിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ലഡാക്ക് ഭരണകൂടം. അക്രമമുണ്ടായപ്പോൾ സോനം വാങ്ചുക്ക് ഇടപെട്ടില്ല. സോനത്തിന്‍റെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും ലഡാക്ക് ഭരണകൂടം ആരോപിച്ചു.
കേന്ദ്രസർക്കാരും വിവിധ അന്വേഷണ ഏജൻസികളും സോനം വാങ്ചുക്കിനെ പിന്തുടർന്ന് വേട്ടയാടുന്നുവെന്ന ആരോപണം, ചില മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനമെന്ന് ലഡാക്ക് ഭരണകൂടം. ദേശ സുരക്ഷാ നിയമം ചുമത്തിയതിന്റെ ഉത്തരവ് സോനത്തിന് നൽകി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സോനം വാങ്ചുക്കിനെതിരായ നടപടി. ടിബറ്റ് പ്രക്ഷോഭകാരികൾക്ക് സമാനമായി സ്വയം തീ കൊളുത്തി പ്രതിഷേധിക്കണമെന്ന് സോനം ആഹ്വാനം ചെയ്തു. കേന്ദ്രസേനയും ലഡാക്കി യുവാക്കളും ഏറ്റുമുട്ടിയപ്പോൾ ഇടപെടാതെ സോനം വാങ്ചുക്ക് മാറിനിന്നുവെന്നും ആരോപണമുണ്ട്.
സോനം വാങ്ചുക്കിന്‍റെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സ് ലഡാക് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നു. അംഗീകാരമില്ലാത്ത സ്ഥാപനം ബിരുദം നൽകി വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നും ലഡാക്ക് ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു. നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് സോനം വാങ്ചുക്കിനെ പാർപ്പിച്ചിരിക്കുന്നത്. ലഡാക്ക് സംഘടനകൾ ഉപാധികൾ വച്ചതോടെ കേന്ദ്രസർക്കാരുമായുള്ള ചർച്ച വഴിമുട്ടിയിരിക്കുകയാണ്. അതേസമയം ലഡാക്കിലെ കർഫ്യുവിൽ കൂടുതൽ ഇളവ് അനുവദിച്ചു.