പ്രായപരിധിയിൽ ഇളവ് തേടി ഡി.രാജ CPI ജനറൽ സെക്രട്ടറിയായി തുടരും. ഡി.രാജയ്ക്ക് ഇളവ് നൽകാൻ ദേശീയ എക്‌സിക്യൂട്ടിൽ തീരുമാനം. ഇളവ് നൽകാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം ദേശീയ കൗൺസിലിൽ ഇന്ന് ചർച്ച ചെയ്യും. അന്തിമ തീരുമാനം ദേശീയ കൗൺസിലിന്റേതാണ്. ഡി.രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.നാരായണ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പേരില്‍ രൂക്ഷമായ തര്‍ക്കമാണ് നിര്‍വാഹക സമിതിയില്‍ നടന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ 75വയസ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കിയതാണ്. പക്ഷേ കൃത്യമായ ഇളവുനേടിയാണ് ഡി രാജ വീണ്ടും പാര്‍ട്ടി തലപ്പത്തെത്തുന്നത്. 2019മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ഡി രാജയ്ക്ക് ഇത് മൂന്നാമൂഴമാണ്. ആദ്യമായി ഒരു വനിത ദേശീയ തലപ്പത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഡി രാജയിലേക്കുതന്നെ സമിതി എത്തുകയായിരുന്നു. പാര്‍ട്ടിയുെട ഏക ദേശീയ ദലിത് മുഖമായ ഡി രാജ മൂന്ന് പതിറ്റാണ്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.