മഴയെ തുടർന്ന് ഡൽഹി നരേലയിൽ വീടിനോടുചേര്‍ന്ന കോണ്‍ക്രീറ്റ് ഷെഡ് തകർന്ന് 4 വയസ്സുള്ള ആൺകുട്ടി മരിച്ചു. ഔട്ടർ നോർത്ത് ഡൽഹിയിലെ പ്രേം കോളനിയിലാണ് ദാരുണസംഭവം നടന്നത്. മഴയെ തുടർന്ന് കെട്ടിടത്തിന്‍റെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. വീടിനുപുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്കാണ കെട്ടിടം തകര്‍ന്ന് വീണത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒന്നാം നിലയിൽ പ്രത്യേക ശുചിമുറി നിർമ്മിച്ച് നടത്തിയ നവീകരണമാണ് കെട്ടിടത്തെ ദുര്‍ബലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. 10 വർഷത്തിലേറെയായി ഈ വീട്ടിൽ താമസിക്കുന്ന കുടുംബം അടുത്തിടെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു.
നരേല പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ കെട്ടിടം കാലപ്പഴക്കമുള്ളതാണെന്നും മഴയിൽ ദുർബലമായതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.