അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 242പേരും കൊല്ലപ്പെട്ടു. 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും യാത്രാ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
വിമാനം തകർന്ന് വീണത് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. Also Read: വിമാനം ഇടിച്ചിറങ്ങിയത് ലഞ്ച് ടൈമില്‍ ; മെഡി.കോളജ് ഹോസ്റ്റല്‍ അന്തേവാസികളായ 5പേരും മരണമടഞ്ഞു
ലണ്ടനിലെ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പാർപ്പിട മേഖലയിലേക്ക് തകർന്നു വീണത്. മലയാളി നഴ്സായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായരു (40) ദുരന്തത്തില്‍പ്പെട്ട യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. യുകെയിൽ നഴ്‌സായ രഞ്ജിത നാട്ടിലെത്തി മടങ്ങുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളാണ് രഞ്ജിതയ്ക്കുള്ളത്. Also Read: ഇന്നലെ രഞ്ജിത പറഞ്ഞു, ‘ഞാന്‍ പോയിട്ട് വേഗം വരും’, ഇന്നറിഞ്ഞത് മരണം, നൊമ്പരം
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷം വെറും 800 അടി മാത്രം ഉയർന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു. അപകടത്തെ തുടർന്ന് അടച്ചിട്ടിരുന്ന അഹമ്മദാബാദ് വിമാനത്താവളം മൂന്നര മണിക്കൂറിന് ശേഷം വീണ്ടും തുറന്നു.