പാകിസ്ഥാനിന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ നീലം താഴ്‌വരയിലെ ഷാ കോട്ട് പ്രദേശത്ത് ഇന്ത്യ നടത്തിയ ഷെല്ലിംഗ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടിന്റെ അവസ്ഥ പരിശോധിക്കുന്ന നാട്ടുകാരന്‍ (ഫോട്ടോ: എ.പി / എം.ഡി. മുഗൽ)
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാക്കിസ്ഥാന് വലിയ നാശനഷ്ടങ്ങളുണ്ടായതായി ഇന്ത്യൻ സൈന്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ വ്യോമതാവളങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദം സൈന്യം നിഷേധിച്ചു. ഇത് വ്യാജ പ്രചാരണമാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
അതിനിടെ, ഇന്ത്യാ-പാക് സംഘർഷത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് വെടിനിർത്തൽ നിലവിൽ വന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിജിഎംഒ തലത്തിലുള്ള തുടർച്ചയായ ചർച്ചകൾ തിങ്കളാഴ്ച നടക്കും. വെടിനിർത്തലിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചിട്ടുണ്ട്.
വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എസ്. നടത്തിയ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ല. 48 മണിക്കൂർ നീണ്ട ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരമുണ്ടായതെന്ന യു.എസ്. വാദത്തെക്കുറിച്ചും, പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദത്തെക്കുറിച്ചും ഇന്ത്യ പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിനായി ആദ്യമായി അഭ്യർത്ഥനയുമായി സമീപിച്ചത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. പാക് ഡിജിഎംഒ വൈകുന്നേരം 3.35ന് ഇന്ത്യയെ വിളിച്ച് വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.