ഭീകരാക്രമണം പെഹൽഗാമിന്റെ സമാധാനജീവിതം മാത്രമല്ല തകർത്തത്. ആ നാടിന്റെ ഉപജീവനം കൂടിയാണ്. വിനോദ സഞ്ചാരികളെത്തിയില്ലെങ്കിൽ പട്ടിണിയാകുന്ന ആയിരങ്ങളുണ്ട് പെഹൽഗാമിൽ. അവരിലൊരാൾ മനോരമ ന്യൂസിനോട് മനസുതുറക്കുന്നു.
രണ്ടുദിനം മുൻപുവരെ ബൈസരൻ വാലിയുടെ മനോഹാരിതയിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോയവരാണ് ഈ കുതിരകൾ. ഇന്നവർ മനുഷ്യരെ തിരയുകയാണെന്ന് പറയുന്നു കുതിരകളുടെ മനസ്സറിയുന്ന ഉടമ മുഹമ്മദ് യൂസഫ്. നാലു കുതിരകളെ വളർത്തുന്ന യൂസഫിന്റെ പ്രതീക്ഷകളുടെ ടൂറിസ്റ്റ് സീസണാണ് ഭീകരർ സൃഷ്ടിച്ച ആശങ്കയിൽ വിജനമായത്.
പഹൽഗാമിൽ രണ്ടായിരത്തിലേറെ കുതിരകളുണ്ട്, അതിന്റെ പകുതിയോളം ഉടമകളും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയിരുന്നത്. ബൈസറനിലെ ഭീകരാക്രമണത്തോടെ പെഹൽഗാമിലുണ്ടായിരുന്ന സഞ്ചാരികളെല്ലാം മടങ്ങി. ആരും വരുന്നുമില്ല. രണ്ടുദിവസമായി കുതിരകാർക്ക് ഒരു രൂപ പോലും വരുമാനവുമില്ല.