പഹല്‍ഗാം ആക്രമണം നടത്തിയത് മൂന്ന് പാക് ഭീകരര്‍. നാട്ടുകാരന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി കണ്ടെത്തി. ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തി. രണ്ടു സംഘമായി തിരിഞ്ഞ് എ.കെ. 47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. പഹല്‍ഗാമിലെ സുരക്ഷയും തിരച്ചിലും നേരിട്ട് നിയന്ത്രിച്ച് കരസേന. രാഷ്ട്രീയ റൈഫിള്‍സും പാരാ കമാന്‍ഡോകളും തിരച്ചില്‍ നടത്തുന്നു. ചെക്പോസ്റ്റിലും വനത്തിലും തിരയാന്‍ ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും രംഗത്തുണ്ട്. കാക്കി വസ്ത്രം ധരിച്ചവരാണ് വെടിവച്ചതെന്ന് ഒരു വനിതയുടെ മൊഴി. പഹല്‍ഗാമില്‍നിന്ന് അവശേഷിക്കുന്ന വിനോദസഞ്ചാരികളും മടങ്ങുന്നു.
പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. ‘റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന മറവില്‍ ആസൂത്രണം ലഷ്കറും ഐഎസ്ഐയും ചേര്‍ന്നാണ്. ഐഎസ്ഐ പിന്തുണച്ചു, ലഷ്കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്ന് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ മലയാളിയടക്കം 28 മരണം. ഒട്ടേറെ പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ നേവിയുടെയും ഐബിയുടെയും ഉദ്യോഗസ്ഥരും രണ്ട് വിദേശികളും ഉള്‍പ്പെടുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥന്‍ വിനയുടെ വിവാഹം ഇക്കഴിഞ്ഞ പതിനാറിനായിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇന്നലെ വൈകിട്ട് ശ്രീനഗറിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ്, ഭീകരാക്രമണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണയറിയിച്ചു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഇസ്രയേല്‍, ഇറ്റലി, യുഎഇ, ജപ്പാന്‍, ഇറാന്‍, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു