supreme-court-07-04-2025

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി കേരളത്തിന്‍റെ ഹര്‍ജിയില്‍ ബാധകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.  അതേസമയം, വിധി ബാധകമാണെന്നും സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം പിന്‍വലിക്കാന്‍ തയ്യാറെന്നും കേരളം അറിയിച്ചു.  വിഷയത്തില്‍ അടുത്തമാസം ആറിന് സുപ്രീം കോടതി വിശദ വാദം കേള്‍ക്കും.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധിയടക്കം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന കേരളത്തിന്‍റെ ഹര്‍ജിയാണ് ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്.  ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരായ കേസിലെ സുപ്രീം കോടതി വിധി കേരളത്തിന്‍റെ  ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് സര്‍ക്കാര്‍ വാദിച്ചു.  ഈ സാഹചര്യത്തില്‍ സമയപരിധി ആവശ്യം പിന്‍വലിക്കാന്‍ തയ്യാറാണെന്നും കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു.  

എന്നാല്‍ തമിഴ്‌നാടിന്‍റെയും കേരളത്തിന്‍റെയും ഹര്‍ജികളിലെ വസ്തുതകള്‍ വ്യത്യസ്തമാണെന്നും വിധി ബാധമാകില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.  വിധിന്യായം പരിശോധിച്ചുവരികയാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.  വിധിയിലെ ചില കാര്യങ്ങള്‍ കേരളത്തിനും അനുകൂലമാണെന്നും അറ്റോര്‍ണി ജനറലും സുപ്രിംകോടതിയെ അറിയിച്ചു.  ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിയതിനെത്തുടർന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.  ബില്ലുകളൊപ്പിടാത്തതിനെതിരെ കേരളത്തിന്‍റെ മറ്റൊരു ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.  

ENGLISH SUMMARY:

The Supreme Court will on May 6 examine whether its verdict in the Tamil Nadu Governor's case is applicable to Kerala as well. The Centre maintains the petitions are different and Kerala is not bound by the verdict. Kerala is ready to withdraw its demand for a time-bound directive to the Governor.