kochi-man-killed-kashmir-attack-ramachandran

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എൻ. രാമചന്ദ്രനും മരിച്ചു. രാമചന്ദ്രൻ ഇന്നലെ രാവിലെയാണ് ഭാര്യ, മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം യാത്ര പോയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

അതേസമയം പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദാരുണമായ സംഭവത്തിൽ ഇസ്രായേൽ, ഇറ്റലി എന്നീ രാജ്യങ്ങളിലെ പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 12 പേരെ അനന്ത്നാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി.

കശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ് ഡസ്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ  18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 

കശ്മീരിൽ കൂടുങ്ങിപ്പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളുടെ വിവരം തേടുന്നവർക്കും ഹെൽപ് ഡസ്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക സിഇഒ അറിയിച്ചു.

ENGLISH SUMMARY:

N. Ramachandran, a native of Edappally, Kochi, was among those killed in the Pahalgam terror attack in Jammu and Kashmir. He had traveled with his wife, daughter, and two grandchildren, who are reported to be safe. The attack claimed 26 lives, including citizens from Israel and Italy. Twelve injured are undergoing treatment.