സ്തനാർബുദ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് മദ്രാസ് ഐഐടിയുടെ ജനിതക ഡേറ്റബേസ്. രോഗം നേരത്തെ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നൽകാനും പഠനത്തിലൂടെ കഴിയുമെന്ന് പ്രോജക്ട് കോഓർഡിനേറ്റർ പ്രഫ. എസ്.മഹാലിംഗം പറഞ്ഞു. എഐയ്ക്ക് കാന്‍സര്‍ ചികില്‍സാരംഗത്ത് വലിയ മുതല്‍ക്കൂട്ടാകാന്‍ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ഇന്ത്യയില്‍ അര്‍ബുദ ചികില്‍സയിലും രോഗം നേരത്തെ കണ്ടെത്തുന്നതിലുമെല്ലാം ഏറെ ഉപകാരപ്രദമാകുന്ന പഠനമാണ് ഐഐടി മദ്രാസ് നടത്തിയത്. വിവിധ കാന്‍സറുകള്‍ ബാധിച്ചവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. ആദ്യഘട്ടമായി സ്തനാർബുദം ബാധിച്ച 480 പേരുടെ ജനിതക ശ്രേണീകരണമാണ് നടത്തിയത്. ഭാരത് ക്യാന്‍സര്‍ ജീനോം അറ്റ്ലസ് എന്നാണ് ഈ ജനിതക ഡേറ്റബേസിന്‍റെ പേര്.
ഭാരത് ക്യാന്‍സര്‍ ജീനോം അറ്റ്ലസ് സൗജന്യമായി ഗവേഷകരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാണ്. ഇത് കാന്‍സര്‍ ചികില്‍സയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കടന്നുവരവ് കാന്‍സര്‍ ചികില്‍സ ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും പ്രഫസര്‍ മഹാലിംഗം.