ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം പ്രാണികളും യാത്ര തിരിക്കും. കര്‍ണാടക ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നുള്ള കായീച്ചകളാണു പരീക്ഷണത്തിന്‍റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്.
ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ പാലക്കാട്ടുകാരന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗാഡ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരില്‍ രണ്ടുപേരാകും അടുത്ത വര്‍ഷം വിക്ഷേപിക്കാന്‍ പോകുന്ന ഗഗന്‍യാന്‍ ദൗത്യത്തിലെ യാത്രികര്‍. എന്നാല്‍ ഇവര്‍ക്കൊപ്പം വേറെ ചിലര്‍ കൂടിയുണ്ട്. കര്‍ണാടക ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നുള്ള കായീച്ചകളെയാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കായീച്ചകൾക്ക് ഗുരുത്വാകർഷണില്ലാത്ത ഇടങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചു പഠിക്കാനാണു ഈ യാത്ര. ഭാവി ദൗത്യങ്ങളിലെ സഞ്ചാരികളുടെ ആരോഗ്യ പരിപാലനത്തിന് ഇതുവഴി കിട്ടുന്ന അറിവ് മുതൽക്കൂട്ടാകും. എല്ലുകൾക്കുണ്ടാകുന്ന ശോഷണം, വൃക്കകളിലെ കല്ല് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും ഈ പഠനങ്ങളിലൂടെ ലക്ഷ്യമിടുന്നുണ്ട്. 78 ലക്ഷം രൂപ മുടക്കി രണ്ടുവര്‍ഷം നീണ്ട ഗവേഷണത്തി യാത്രക്കുള്ള കിറ്റ് ഉണ്ടാക്കിയത്. തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയാണ് കിറ്റിന്റെ ഹാർഡ് വെയർ ഒരുക്കിയത്. 20 ആൺ–പെൺ കായീച്ചകൾ ഉൾപ്പെട്ട കിറ്റിൽ പ്രജനന സൗകര്യവും ഗോതമ്പ് നുറുക്കും ശർക്കരയും സോഡിയം ഓക്സലേറ്റും ചേര്‍ത്ത ഭക്ഷണവുമുണ്ട്.