yogi

TOPICS COVERED

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. നേതൃയോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത മറനീക്കി.  പാര്‍ട്ടി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി രാജിസന്നദ്ധത അറിയിച്ചെന്നാണ് സൂചന. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. 

 

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരസ്യമാക്കി. ആരും പാര്‍ട്ടിയേക്കാള്‍ വലുതലെന്നും സര്‍ക്കാരിനും മുകളിലാണ് പാര്‍ട്ടിയെന്നും മൗര്യ പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയാണ് മൗര്യ പരസ്യമാക്കിയത്. 

എന്നാല്‍ അമിത ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും പലപ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിച്ചില്ലെന്നും യോഗി തിരിച്ചടിച്ചു. ഭിന്നത മറനീക്കിയതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് ഡല്‍ഹിയിലും ശ്രമങ്ങള്‍ സജീവമായി. കേശവ് പ്രസാദ് മൗര്യയുമായും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയുമായും ജെ.പി.നഡ്ഡ കൂടിക്കാഴ്ച നടത്തി. ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കണ്ടു. പിന്നാലെയാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തപവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.  നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍റെ വേദന കേശവ് പ്രസാദ് മൗര്യക്കുണ്ടെന്നും യോഗിയും മൗര്യയും തമ്മിലുള്ള ഭിന്നത ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് യു.പി. അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.  യു.പി. ബി.ജെ.പിയില്‍ അധികാര വടംവലിയാണ് നടക്കുന്നതെന്ന് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവും പ്രതികരിച്ചു,. 

Division in uttar pradesh bjp deepens?: