hand-cuff-2

TOPICS COVERED

കോളേജ് അധ്യാപികയെന്ന വ്യാജേന സ്ത്രീശബ്ദത്തില്‍ ഫോണില്‍ വിളിച്ചുവരുത്തി ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സിദ്ധിയിലാണ് സംഭവം നടന്നത്. സ്ഥലത്തെ വനിതാ കോളേജിലെ അധ്യാപികയാണ് എന്നുപറഞ്ഞാണ് ബ്രജേഷ് പ്രജാപതി എന്ന യുവാവ് വിദ്യാര്‍ഥിനികളെ ബന്ധപ്പെട്ടത്. ആദിവാസി സമൂഹത്തില്‍പെട്ട പെണ്‍കുട്ടികളെയാണ് ഇയാളുടെ പീഡനത്തിന് ഇരയായത് എന്ന് പോലീസ് പറഞ്ഞു. 

മെയ് 13-ന് പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി മെയ് 16-ന് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. മുഖ്യപ്രതി ബ്രജേഷ് പ്രജാപതിക്കൊപ്പം സഹായികളായ ലവ്കുശ് പ്രജാപതി, രാഹുല്‍ പ്രജാപതി, സന്ദീപ് പ്രജാപതി എന്നവരും അറസ്​റ്റിലായി. ശനിയാഴ്ച വൈകിട്ടോടെയാണ് പോലീസ് പ്രതിയെയും കൂട്ടാളികളെയും പിടികൂടിയത്. ബ്രജേഷ് കുറ്റം സമ്മതിച്ചുവെങ്കിലും കൂട്ടുപ്രതികള്‍ ഏത് രീതിയാലാണ് കേസില്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉത്തരവിട്ടു. ആദ്യകേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് മെയ് 18നും 19നും 23നും പോലീസിന് സമാനസ്വഭാവത്തിലുള്ള പരാതികള്‍ ലഭിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി കേസില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്. 

ബ്രജേഷിന്റെ കൂട്ടാളികളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിയാണ്. ഇയാള്‍ കൂടി ഉള്‍പ്പെട്ട ഒരു കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് പ്രതികള്‍ക്ക് വിദ്യാര്‍ഥിനികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചത്. പ്രതികളില്‍ നിന്നും 16 മൊബൈല്‍ ഫോണുകളാണ് പൊലീസ് പിടിച്ചെടുത്തത്. ടികാരിയിലെ വനിതാ കോളേജിലെ അധ്യാപിക എന്ന് പറഞ്ഞാണ് ബ്രജേഷ് വിദ്യാര്‍ഥിനികളെ വിളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോളേജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി കുറച്ച് പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ക്കാനുണ്ടെന്നും അതിനാല്‍ ഉടന്‍ കേളേജിലേക്ക് എത്തണം എന്നുമാണ് സ്​ത്രീ ശബ്​ദത്തില്‍ ബ്രജേഷ് വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നത്. പ്രതി ആപ്പ് സ്റ്റോറിൽ നിന്ന് ശബ്ദം മാറ്റി സംസാരിക്കാനാവുന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷമാണ് അധ്യാപികയെന്ന വ്യാജേന പെണ്‍കുട്ടികളെ ബന്ധപ്പെട്ടിരുന്നത്. യൂട്യൂബിൽ നിന്നാണ് ആപ്പ് ഉപയോഗിക്കാൻ പഠിച്ചത്. 

വിജനമായ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം അവരുടെ മൊബൈല്‍ ഫോണുകളും ഇയാള്‍ കൈക്കലാക്കി നശിപ്പിച്ച് കളഞ്ഞിരുന്നു. പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെണ്‍കുട്ടികളെ ബ്രജേഷ് വിട്ടയച്ചിരുന്നത്. ഒരു തവണ ബ്രജേഷ് നേരിട്ടെത്തിയാണ് ഒരു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അന്നയാള്‍ ഹെല്‍മറ്റും കയ്യുറകളും ധരിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ മൊഴിയില്‍നിന്നും കുറ്റവാളിയുടെ കൈകളില്‍ തീപ്പൊള്ളലേറ്റ പാടുകളും മറ്റ് മുറിവുകളുടെ പാടുകളും ഉണ്ടെന്ന് തിരിച്ചറിഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്​തതിന് പിന്നാലെ ബ്രജേഷ് താമസിച്ചിരുന്ന വീട് പൊലീസ് തകര്‍ത്തു. സര്‍ക്കാര്‍ ഭൂമിയില്‍ അനുമതിയില്ലാതെയാണ് വീട് വച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

ചോദ്യം ചെയ്യലില്‍ ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ബ്രജേഷ് സമ്മതിച്ചു. എന്നാല്‍ നാലു പെണ്‍കുട്ടികളാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടാവാം എന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചു. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും റേവ റേഞ്ച് ഐ.ജി. മഹേന്ദ്ര സിങ് സികാര്‍വര്‍ പറഞ്ഞു. ഐ.ജി. സികര്‍വാറിന്റെ നിര്‍ദേശപ്രകാരം ഒന്‍പത് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടത്തിയത്. ഏഴുദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്‍റെ നിര്‍ദേശം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ സമൂഹത്തിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. ഇത്തരം കുറ്റവാളികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നും മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥും വിഷയത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്ക് പേടി കൂടാതെ കോളേജില്‍ പോകാനുള്ള സ്വാതന്ത്ര്യം പോലും മധ്യപ്രദേശില്‍ ഇല്ലേയെന്ന് കമല്‍നാഥ് ചോദിച്ചു. 'പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം കൊണ്ട് എന്താണ് ബിജെപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മധ്യപ്രദേശില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ആദിവാസികള്‍ പീഡിപ്പിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വരാത്ത ദിവസങ്ങളില്ലെന്നും കമല്‍ നാഥ് എക്‌സില്‍ കുറിച്ചു. 

ENGLISH SUMMARY:

The man who called the college teacher in a female voice and molested students was arrested