fakecertificate-website

സംസ്ഥാനത്തെ സര്‍വകലാശാലകളുടേതടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്സൈറ്റുകള്‍ വ്യാപകം. പേരും വിവരങ്ങളും ഒപ്പം പറയുന്ന പണവും അടച്ചാല്‍ ദിവസങ്ങള്‍ക്കകം ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും. ഓരോ സര്‍വകലാശാലയുടെയും സീല്‍, വിസിയുടെ ഒപ്പ്, അച്ചടിശൈലി,  എന്നിവ കൃത്യമായി പകര്‍ത്തിയാണ് വ്യാജന്‍റെ നിര്‍മാണം. മനോരമ ന്യൂസ് അന്വേഷണം.

 

സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് നാടെങ്ങും ചര്‍ച്ച. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ ആരൊക്കെയാണ്.  അവരെ തേടിയിറങ്ങുകയാണ് മനോരമ ന്യൂസ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വെബ്സൈറ്റുകളെയാണ്. രാജ്യത്തെ ഏത് സര്‍വകലാശാലയുടെ പേരിലും അവര്‍ സര്‍ട്ടിഫിക്കറ്റ് അടിച്ച് നല്‍കും അതിന് പണം നല്‍കണം. 

സര്‍ട്ടിഫിക്കറ്റില്‍ വേണ്ട സര്‍വകലാശാലയുടെ പേര്, ഏത് കോഴ്സ് വര്‍ഷം മറ്റെന്തെങ്കിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തണോ ഇതെല്ലാം വെബ്സൈറ്റില്‍ ഇടമുണ്ട്. അത് കഴിഞ്ഞാല്‍ മേല്‍വിലാസം നല്‍കാം പണം അടയ്ക്കാം. ഇതെല്ലാം കഴിഞ്ഞാല്‍ പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുമാണ് വാഗ്ദാനം

 

പതിനാറായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് വ്യാജന് വില ഇട്ടിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന പൂര്‍ണതയോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം. സംശയം ഉന്നയിച്ചപ്പോള്‍ കേരള സര്‍വകലാശാലയുടെ സാംപിള്‍ രേഖ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ക്കു അയച്ചുതന്നു. സര്‍വകലാശാലയുടെ സീലും വൈസ് ചാന്‍സലറുടെ ഒപ്പും ഹോളോഗ്രാം അടക്കമാണ് ആ രേഖ.

 

കലിംഗ, എംജി സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആ മാതൃക കയ്യിലില്ലെന്നും മാതൃക അയച്ചു തന്നാല്‍ അതുപോലെ നിര്‍മിച്ച് അയച്ചുതരാമെന്നായിരുന്നു വാഗ്ദാനം. വ്യാജ രേഖ ചമയ്ക്കലും ഉപയോഗിക്കലും ഗുരുതരമായ കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയല്ല. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ നമുക്കിടയിലുണ്ടെന്ന് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇവര്‍ക്കെതിരെ നടപടി അനിവാര്യമാണ്

 

Websites offering fake degree certificates, including those of state universities