പി.സി.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്ത്. കഴിഞ്ഞ ഫെബ്രുവരി 10ന് തിരുവനന്തപുരം ഗവ.ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി. ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.