ജമ്മുകശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സൈന്യം വധിച്ചു. എസ്പിഒ റിയാസ് അഹമ്മദിനെയും തൊഴിലാളികളെയും കൊലപ്പെടുത്തിയതിൽ പങ്കാളിയായ ഭീകരൻ ജുനൈദും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മു പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം പുൽവാമ ദ്രബ്ഗാമിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടി ഉതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ പുലർച്ച വരെ നീണ്ടു. ഫാസിൽ നസീർ ഭട്ട്, ഇർഫാൻ മലിക്, ജുനൈദ് എന്നിങ്ങനെ മൂന്ന് ലഷ്കറെ തയിബ ഭീകരരെ വധിക്കാൻ സൈന്യത്തിനായി. എസ്പിഒ റിയാസ് അഹമ്മദിനെ വധിച്ചതടക്കം നിരവധി കേസുകളിൽ കൊല്ലപ്പെട്ട ഭീകരൻ ജുനൈദ് ഉൾപെട്ടിരുന്നു.
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാതലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ 99 ഭീകരരെയാണ് സൈന്യം വധിച്ചത്.