റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്. രാജ്യം വിട്ടുപോകാന്‍ തയാറല്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചനടത്താമെന്നും എന്തിനാണ് ഭയക്കുന്നതെന്നും സെലന്‍സ്കി ചോദിച്ചു. യുക്രെയ്നില്‍ കുടുങ്ങിയ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴിയൊരുക്കാന്‍ റഷ്യ–യുക്രെയ്ന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് യുക്രെയ്ന്‍ പ്രതിനിധി പറഞ്ഞു. അടുത്തയാഴ്ച ബെലൂറാസില്‍വെച്ച് വീണ്ടും ചര്‍ച്ച നടക്കും. യുദ്ധം പത്താം നാളിലേക്ക് കടക്കുമ്പോള്‍ യുക്രെയ്ന്റെ പല ഭാഗത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്.
യുദ്ധം അവസാനിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയാറുണ്ടോയെന്ന് പുട്ടിനോട് സെലന്‍സ്കി ചോദിച്ചത്. ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല. ആക്രമിക്കാന്‍ പദ്ധതിയുമില്ല. യുക്രെയ്നില്‍ നിന്ന് എന്താണ് റഷ്യയ്ക്ക് വേണ്ടതെന്ന് സെലന്‍സ്കി ചോദിച്ചു. റഷ്യന്‍ സേന ഉടന്‍ യുക്രെയ്ന്‍ മണ്ണ് വിടണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ആക്രമണം ചെറുക്കാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ നല്‍കാനും യൂറോപ്യന്‍ രാജ്യങ്ങളോട‌് സെലന്‍സ്കി അപേക്ഷിച്ചു. യുക്രെയ്ന്‍ തകര്‍ന്നാല്‍ അത് ലാറ്റ‍്‍വിയ, ലിത്വാനിയ, എസ്റ്റോണിയ പോലുള്ള നാറ്റോ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, പദ്ധതിയിട്ടപോലെ തന്നെ യുദ്ധനീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞു. കാര്യങ്ങള്‍ റഷ്യയുടെ കൈവിട്ട് പോയെന്ന വിലയിരുത്തലുകള്‍ക്ക് മറുപടിയെന്നോണമായിരുന്നു പുട്ടിന്റെ പ്രതികരണം. യുക്രെയ്ന്‍ സൈന്യം സാധാരണക്കാരെ മനുഷ്യ കവചങ്ങളാക്കുന്നവെന്നും ആയിരക്കണക്കിന് വിദേശികളെ ബന്ധിയാക്കിയിരിക്കുകയാണെന്നും പുട്ടിന്‍ കുറ്റപ്പെടുത്തി. യുദ്ധം പത്താം നാളിലേക്ക് കടക്കുമ്പോള്‍ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. ചെര്‍ണീവില്‍ നടന്ന വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും സ്വകാര്യ കെട്ടിടവും തകര്‍ന്നു. സുമിയില്‍ ഇന്നലെ നടന്ന കനത്ത ഷെല്ലിങ്ങില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഒക്റ്റീര്‍ക്കയില്‍ വെള്ളവും വൈദ്യുതിയുമില്ല. ഹാര്‍കീവിലും ഷെല്ലിങ് തുടരുകയാണ്.