തിരുവനന്തപുരം നേമത്തെ വീട്ടമ്മ ദിവ്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവായ മുന്‍ സൈനികന്‍ എസ്. ബിജുവിനെ സംരക്ഷിച്ച് പൊലീസ്. ആത്മഹത്യയ്ക്ക് കാരണം ഗാര്‍ഹിക പീഡനമെന്ന മൊഴി ലഭിച്ചിട്ടും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയില്ല. അതിനിടെ തീപൊള്ളലേറ്റ് കിടന്ന ദിവ്യയെ ആശുപത്രിയിലെത്തിക്കുന്നതും ബൈജു മനപ്പൂര്‍വം വൈകിപ്പിച്ചെന്നും പരാതി.

ദിവ്യ തീകൊളുത്തി മരിക്കാന്‍ കാരണം ഭര്‍ത്താവ് ബിജുവെന്ന് ദൃക്സാക്ഷിയായ മകളുടെ മൊഴിയില്‍ വ്യക്തമാണ്. കുറ്റങ്ങള്‍ പലതാണ്...ആത്മഹത്യാ ഭീഷണി മുഴക്കിയ സമയത്ത് മര്‍ദിച്ചെന്ന് മാത്രമല്ല, തീകൊളുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഗാര്‍ഹിക പീഡനത്തിന്റെ തെളിവാണ് ഉപദ്രവം വിവരിച്ച് ദിവ്യ അയച്ച സന്ദേശം. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഭര്‍ത്താവെന്ന് അതിലുണ്ട്. ഇതൊക്കെയായിട്ടും അസ്വാഭാവിക മരണമെന്ന് മാത്രമാണ് നേമം പൊലീസിന്റെ കേസ്. ആത്മഹത്യാപ്രേരണയും ഗാര്‍ഹിക പീഡനവും ചുമത്തി ബിജുവിനെ പ്രതിചേര്‍ക്കാന്‍ തയാറായിട്ടില്ല. അതിനിടെ തീപൊള്ളലേറ്റ് കിടന്നിട്ടും ദിവ്യയെ ആശുപത്രിയിലെത്തിക്കാന്‍ ബിജു തയാറായില്ല. ദിവ്യയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഇത് ജീവന്‍ രക്ഷിക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്നും പരാതിയുണ്ട്.

ബഹളം കേട്ട് അയല്‍ക്കാരെത്തിയപ്പോള്‍ വാതില്‍പോലും തുറക്കാതെ അവരെ തിരിച്ചയച്ച ബിജു ദിവ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചതെന്നതും കേസെടുക്കാന്‍ ഗൗരവമുള്ളതാണ്.