tamil-death

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സത്രീധന പീഡനം  സഹിക്കാൻ കഴിയാതെ  മരിക്കുകയാണെന്നു  കാണിച്ചു  ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു  ആത്മഹത്യ. യുവതിയുടെ ഭര്‍ത്താവ്  ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. 

കല്യാണം കഴിഞ്ഞതു മുതല്‍ കരഞ്ഞ് കണ്ണുനീര്‍ വറ്റിയെന്നാണ്  ആത്മഹത്യക്ക് തൊട്ടുമുമ്പുള്ള  ജ്യോതിശ്രീയുടെ വീഡിയോ സന്ദേശം. കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു തിരുമുള്ളവയല്‍ സ്വദേശി ബാലമുരുകനുമായുള്ള ഇവരുടെ വിവാഹം. 60 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് സ്ത്രീധനം  ആയി ഇരു വീട്ടുകാരും  പറഞ്ഞുറപ്പിച്ചിരുന്നത് . സ്വര്‍ണ്ണം മുഴുവന്‍ നല്‍കിയെങ്കിലും പറഞ്ഞുറപ്പിച്ച ഇരുപത്തഞ്ച് ലക്ഷം നല്‍കാന്‍ ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതിന്‍റെ പേരില്‍ വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേദിവസം മുതല്‍ ഭര്‍ത്താവും മാതാവും ഭര്‍ത്താവിന്‍റെ സഹോദരനും ചേര്‍ന്ന് ഉപദ്രവം  ആരംഭിച്ചെന്നാണ്  പരാതി.

പീഡനം സഹിക്കാൻ കഴിയാതെ ജ്യോതിശ്രീ രണ്ട് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട്  ബാലമുരുകന്‍ വന്ന് സംസാരിച്ച് തിരികെ   വിളിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. അച്ഛനോടും  അമ്മയോടും  പരാതി  പറഞ്ഞപ്പോൾ  എങ്ങിനെയെങ്കിലും സഹിച്ചു  ഭർതൃവീട്ടിൽ നില്കനായിരുന്നു ഉപദേശമെന്ന്  ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പും ജ്യോതിശ്രീയുടെ ഫോണിലെ വീഡിയോയും ഭര്‍ത്താവ് നശിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യക്കുറിപ്പിന്‍റെ ഫോട്ടോ അടക്കം നേരത്തെ  സഹോദരിക്ക് ഫോണില്‍ അയച്ച് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ബാലമുരുകന്‍ , ഭര്‍തൃമാതാവ് ഹംസഴിയോര്‍, സഹോദരന്‍ വേല്‍ എന്നിവരെ ആവഡി പൊലീസ് അറസ്റ്റ് ചെയ്തു.