TAGS

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായി. 979 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. സമ്പൂര്‍ണ ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള പലായനം കുറഞ്ഞു.  ഇന്ന് അതിര്‍ത്തിയിലെത്തിയവരെ പൊലീസ് തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് കാല്‍നടയായി യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു.രാജ്യത്തിന്‍റെ നന്മക്കായ് ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ ഇപ്പോള്‍ ആയിരിക്കുന്നിടത്ത് തുടരണമെന്ന് ഇതര സംസ്ഥാന തൊഴിലാളികളോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആവശ്യപ്പെട്ടു. 

കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45 കാരനും മുംബൈയില്‍ 40 കാരിയുമാണ് ഇന്ന് മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണ്. 94 പേര്‍ക്ക് രോഗം ഭേദമായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്പെസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21 ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. എന്നാല്‌ രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനത്തില്‍ ഇന്ന് കുറവുണ്ടായി. ഇരുന്ന് യാത്രചെയ്യാന്‍ പാകത്തിന് ആളുകളെ മാത്രം ബസുകളില്‍ കയറാന്‍ അനുവദിച്ചു

പലായനത്തിനായി ഇന്ന് അതിര്‍ത്തിയിലെത്തിയവരെ പൊലീസ് ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള അഭയകേന്ദ്രത്തിലേക്ക് പറഞ്ഞയച്ചു. ഡല്‍ഹിയിലെ സ്വകാര്യ റെസ്റ്റോറന്‍റിലെ ഹോം ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തിരുന്ന രണ്‍വീര്‍ സിങ് മധ്യപ്രദേശിലെ മൊറേനയിലേക്ക് നടന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് വൈറസ് വ്യാപനം കൂടാന്‍‍ കാരണമാകുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികളെ നിര്‍ബന്ധിത ക്വാറന്‍റീനിലാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു