ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല, പുകവലി ബാധിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്കും പുകവലി കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. പുകവലിക്കുന്ന ദമ്പതികളിൽ കുട്ടികളുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്.
പുകവലി പുരുഷന്മാരിലെയും സ്ത്രീകളിലെയും പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പുകവലി ശീലമുള്ള സ്ത്രീകളിൽ, പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് 2000-നും 2026-നും ഇടയിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, മുമ്പ് പുകവലിച്ചിരുന്നെങ്കിലും പിന്നീട് ആ ശീലം ഉപേക്ഷിച്ചവരിൽ, തുടർന്നും പുകവലിക്കുന്നവരെ അപേക്ഷിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത 25 ശതമാനം കുറവാണെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നത് പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഇത് വ്യക്തമാക്കുന്നു.
പുകയിലയിലെ ദോഷകരമായ രാസവസ്തുക്കൾ സ്ത്രീകളിലെ അണ്ഡത്തിന്റെ ഗുണനിലവാരത്തെയും പുരുഷന്മാരിലെ ബീജത്തിന്റെ ചലനശേഷിയെയും എണ്ണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകാം. 60,000-ത്തിലധികം പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ 44 പഠനങ്ങളുടെ അവലോകനത്തിൽ, പുകവലി പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറയുന്നതിനും ബീജത്തിന്റെ ചലനശേഷിയിലും രൂപത്തിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഉദ്ധാരണക്കുറവും സ്ഖലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പുകവലിക്കുന്നവരിൽ കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പുകവലി സ്വാഭാവികമായി ഗർഭം ധരിക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ സ്വാഭാവിക ഗർഭധാരണത്തിലൂടെ കുട്ടികളുണ്ടാകാത്തവർ ഐവിഎഫ് പോലുള്ള പ്രത്യുൽപാദന ചികിത്സകളെ ആശ്രയിക്കുമ്പോഴും പുകവലി തിരിച്ചടിയാകുന്നുണ്ട്. പുകവലിക്കുന്നവരിൽ ഇത്തരം ആധുനിക ചികിത്സകളുടെ വിജയനിരക്ക് കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഐവിഎഫ് പോലുള്ള പ്രത്യുൽപാദന ചികിത്സകളുടെ വിജയസാധ്യത പുകവലി ഗണ്യമായി കുറയ്ക്കാമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
നേരിട്ട് പുകവലിക്കുന്നവരല്ലെങ്കിലും, മറ്റുള്ളവരുടെ പുക ശ്വസിക്കുന്നതും, അതായത് പാസീവ് സ്മോക്കിങ്, പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഗർഭധാരണ സാധ്യത കുറയ്ക്കുന്നതിന് പുറമെ, ഗർഭകാലത്തെ പുകവലി മാതാവിനും ജനിക്കാൻ പോകുന്ന കുഞ്ഞിനും ഒരുപോലെ അപകടകരമാണ്. ഭാരക്കുറവുള്ള കുഞ്ഞ് ജനിക്കുക, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും ഇത് വർധിപ്പിക്കുന്നു.
ലോകമെമ്പാടും ആറുപേരിൽ ഒരാൾക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ വന്ധ്യത അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതികൾ പുകവലി പൂർണമായി ഒഴിവാക്കുന്നത് പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഇലക്ട്രോണിക് സിഗരറ്റുകളുടെ ആഘാതത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, നിലവിൽ പരമ്പരാഗത സിഗരറ്റ് ഉപയോഗം വന്ധ്യതയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.