AI GeneratedImage
ഫോണില്ലാതെ ജീവിക്കാന്‍ പോലും പറ്റാത്തവരായിരിക്കും നമ്മളില്‍ പലരും. ഇന്ന് മുതിര്‍ന്നവരും കുട്ടികളും ഒരേപോലെ ഫോണ്‍ അഡിക്ട് ആണ്. എന്നാല്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് അവരുടെ മാസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുരക്ഷിതമായ ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുന്നതിനും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള ആവശ്യകതകളെപറ്റിയും പഠനം ചൂണ്ടിക്കാണിക്കുന്നു.
13 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് ചെറുപ്പത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ആദ്യമായി ഫോൺ ലഭിക്കുന്ന പ്രായം കുറയുന്നതിനനുസരിച്ച് ഈ അപകടസാധ്യത വർദ്ധിക്കുന്നതായും പഠനം പറയുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി, 18-24 വയസ്സിനിടയിലുള്ള 130,000 പേരിൽ സാപ്പിയൻ ലാബ്സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
നേരത്തെയുള്ള സ്മാർട്ട്ഫോൺ ഉപയോഗം ആക്രമണോത്സുകത, നിരാശ, മിഥ്യാബോധം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. പഠനത്തിന്റെ ഫലങ്ങളില്‍ നിന്നും കുട്ടികൾക്ക് സ്മാർട്ട്ഫോൺ ലഭ്യത നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു. ഇതിനായി സോഷ്യല്‍ മീഡിയയോ എഐയുടെ ഉള്ളടക്കങ്ങളോ ഇല്ലാത്ത തരത്തിലുള്ള ഫോണുകള്‍ ബദല്‍ മാര്‍ഗമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.
ചില രാജ്യങ്ങൾ സ്കൂളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കാൻ ഓസ്ട്രേലിയ നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. സ്മാര്‍ട്ട്ഫോണിന്റെ ഉപയോഗവും മാനസീകാരോഗ്യവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൂര്‍ണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ സൈബർ ബുള്ളിയിംഗ്, ഉറക്കമില്ലായ്മ, കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധ്യതകൾ മുന്‍കൂട്ടികാണണമെന്നും പഠനത്തില്‍ പറയുന്നു.