മനുഷ്യന്‍റെ തലച്ചോറില്‍ ഒരു സ്പൂണ്‍ അളവില്‍ നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നേച്ചർ മെഡിസിൻ എന്ന ജേണലിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. 2024 ന്‍റെ തുടക്കത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മനുഷ്യന്‍റെ തലച്ചോറില്‍ നിന്ന് അവിശ്വസനീയമായ അളവില്‍ മൈക്രോപ്ലാസ്റ്റിക്സും നാനോപ്ലാസ്റ്റിക്സും ഗവേഷകര്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം ഒരു ടീസ്പൂണിന് തുല്യമായ പ്ലാസ്റ്റിക്കാണ് അന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തലച്ചോറില്‍ നിന്ന് ലഭിച്ചത്. ഇത് വ്യക്കകളെയും കരളിനെയും അപേക്ഷിച്ച് ഏഴ് മുതൽ 30 മടങ്ങ് വരെ അളവ് കൂടുതലാണ്. ശരാശരി 45 അല്ലെങ്കിൽ 50 വയസ്സ് പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറിൽ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റികിന്റെ അളവ് ഗ്രാമിന് 4,800 മൈക്രോഗ്രാം അല്ലെങ്കിൽ ഭാരം അനുസരിച്ച് കണക്കാക്കുമ്പോൾ 0.48% ആയിരുന്നുവെന്ന് സയൻസസ് പ്രൊഫസറായ മാത്യു കാമ്പൻ പറയുന്നു. 2016ൽ പോസ്റ്റുമോർട്ടം നടത്തിയ തലച്ചോറിന്‍റെ സാമ്പിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇപ്പോഴുള്ളത് ഏകദേശം 50% കൂടുതലാണ്. അതായത് ഇപ്പോൾ നമ്മുടേത് 99.5% തലച്ചോറും ബാക്കിയുള്ളത് പ്ലാസ്റ്റിക്കും ആണെന്ന് അര്‍ഥം.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലെത്തുന്നത്. പ്ലാസ്റ്റിക് കലർന്ന വെള്ളം ഉപയോഗിച്ച് നനയ്ക്കുന്ന വിളകളിലും മാംസാഹാരങ്ങളിലും ഇതിന്‍റെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും ഉപയോഗിക്കുമ്പോഴാണ് പ്ലാസ്റ്റിക് കൂടുതലായി തലച്ചോറിലേക്ക് അടിഞ്ഞുകൂടുന്നത്. ഈ ചെറിയ കണികകൾ രക്തത്തിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.
ഡിമെൻഷ്യ ബാധിച്ച 12 പേരുടെ തലച്ചോറിൽ ആരോഗ്യമുള്ള തലച്ചോറുകളെ അപേക്ഷിച്ച് മൂന്നോ അഞ്ചോ ഇരട്ടി പ്ലാസ്റ്റിക് ഗവേഷകർ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത തരത്തിലുള്ള പ്ലാസ്റ്റിക് കണികകളാണിവ. ഇവ തലച്ചോറിലെ ധമനികളുടെയും സിരകളുടെയും ഭിത്തികളിലേക്കും തലച്ചോറിലെ രോഗപ്രതിരോധ കോശങ്ങളിലേക്കും പ്രവേശിച്ചിരുന്നു.
ഡിമെൻഷ്യ രോഗികളുടെ തലച്ചോറിൽ നാനോ പ്ലാസ്റ്റിക്കിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നാനോ പ്ലാസ്റ്റിക് ഡിമെൻഷ്യ രോഗത്തിന് കാരണമാകും എന്ന് അര്‍ഥമില്ല. തലച്ചോറിൽ കണ്ടെത്തിയിട്ടുള്ള ഈ നാനോ പ്ലാസ്റ്റിക് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നുവെന്നും ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.