ജനിച്ചത് ഈ കാലത്തായിരുന്നെങ്കിൽ എനിക്ക് ഓട്ടിസമുള്ളതായി കണ്ടെത്തിയേനേയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ്. സമപ്രായക്കാരായ കുട്ടികളിൽനിന്ന് വ്യത്യസ്തനായ ബിൽ ഗേറ്റ്‌സിനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് അറിയാതെ വലഞ്ഞ മാതാപിതാക്കൾ ഒടുവിൽ തെറാപ്പിസ്റ്റിന്റെവരെ സഹായം തേടിയത്രേ. ഓർമക്കുറിപ്പായ സോഴ്സ് കോഡ്: മൈ ബിഗിനിങ്സ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിൽ ഗേറ്റ്സിന്‍റെ പരാമര്‍ശം.
‘കുട്ടിക്കാലത്ത് മറ്റു കുട്ടികളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സംസ്ഥാനത്തെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ അധ്യാപിക ആവശ്യപ്പെട്ടു. മറ്റ് കുട്ടികൾ 10 പേജിനുള്ളിൽ റിപ്പോർട്ട് തയാറാക്കി. എന്നാൽ താനത് 200 പേജുകളിലായാണ് ചെയ്തത്. തന്റെ കാര്യത്തിൽ അധ്യാപകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. തന്റെ പെരുമാറ്റം മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. ഉയർന്ന ഗ്രേഡ് ക്ലാസിലേക്ക് മാറ്റുന്നതിനെ കുറിച്ചുപോലും അവർ ആലോചിച്ചിരുന്നു’ ബിൽ ഗേറ്റ്സ് പറഞ്ഞു.
അക്കാലത്ത് ഓട്ടിസം, ന്യൂറോടിപ്പിക്കൽ എന്നീ വാക്കുകൾപോയിട്ട് ചിലർ തലച്ചോറിൽ വിവരങ്ങൾ വ്യത്യസ്തമായി ഉൾക്കൊള്ളുമെന്നകാര്യം പോലും ആർക്കും മനസ്സിലാകുമായിരുന്നില്ല. എന്നാൽ ഒരു ജോലിയിൽ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തന്‍റെ കരിയറിൽ സഹായിച്ചുവെന്നും ബിൽഗേറ്റ്സ് പറഞ്ഞു.
ഓട്ടിസത്തിൽ നിന്ന് പുറത്തുകടക്കാൻ വളരെ ബുദ്ധിമുട്ടാണ്. താൻ അതിൽ നിന്നും പുറത്തുകടക്കാൻ വർഷങ്ങളെടുത്തുവെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി. എ.എസ്.ഡിയുള്ള കുട്ടികൾ കൗമാരപ്രായക്കാരും ചെറുപ്പക്കാരും ആയിത്തീരുമ്പോൾ, സൗഹൃദങ്ങൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സമപ്രായക്കാരുമായും മുതിർന്നവരുമായും ആശയവിനിമയം നടത്തുന്നതിനുമൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ ശ്രദ്ധക്കുറവ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ പോലുള്ള അവസ്ഥകൾ ഓട്ടിസം ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് ഓട്ടിസമുള്ള ആളുകളിൽ കൂടുതലായി കാണപ്പെടുന്നു.