പുതുതായി വാങ്ങിയ പ്രോട്ടീൻ പൗഡർ പായ്ക്കറ്റിനുളളില്‍ പുഴുക്കളെ കണ്ടെത്തിയെന്ന് ബോളിവു്ഡ നടി ബിപാഷ ബസു. ഷെയ്ക്ക് ഉണ്ടാക്കാനായി പുതിയ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് വളരെ ചെറിയ പുഴുക്കള്‍ ഇഴയുന്നത് കണ്ടതെന്ന് ബിപാഷ പറയുന്നു. തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് ബിപാഷ അധികൃതരെ അറിയിച്ചത്. സ്റ്റോറിയില്‍ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണർ തുക്കാറാം മുണ്ഡെയെ ബിപാഷ ടാഗും ചെയ്തിരുന്നു.
'ഞങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായം കലരാതിരിക്കാനും കേടാകാതിരിക്കാനും ഞങ്ങളുടെ ഏക പ്രതീക്ഷ താങ്കളാണ്,' എന്ന കുറിപ്പോടെയാണ് എഫ്.ഡി.എ കമ്മീഷണറെ ബിപാഷ സ്റ്റോറിയില്‍ ടാഗ് ചെയ്തത്. രാജ്യത്ത് ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ പതിവ് വാർത്തയാകുന്ന സാഹചര്യത്തിൽ, ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മാനദണ്ഡങ്ങൾ വേണമെന്ന് ബിപാഷയുടെ പരാതി ചൂണ്ടിക്കാണിക്കുന്നു.
മഹാരാഷ്ട്രയിൽ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കീഴിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളും നിരന്തരമായ ഇടപെടലുകളും നടത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് തുക്കാറാം മുണ്ഡെ. നിരന്തരമായ റെയ്ഡുകളുകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് തനിക്കൊരു ദുരനുഭവം ഉണ്ടായപ്പോള്‍ നടി നേരിട്ട് അദ്ദേഹത്തെ തന്നെ വിവരം അറിയിച്ചത്.