പ്രതീകാത്മക ചിത്രം
ഇറാൻ പിന്തുണയുള്ള ഹൂതിസംഘം മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാനായി പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലായ ‘ക്ലൗഡ്’ (Claude) ഉപയോഗിച്ചതായി റിപ്പോർട്ട്. എഐ കമ്പനിയായ ആന്ത്രോപിക് പുറത്തുവിട്ട 154 പേജുള്ള അവലോകന റിപ്പോർട്ടിലാണ് (Threat Intelligence Report) ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
Also Read: ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് വൻ ദുരന്തം: ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു
എല്ലാത്തിനും പിന്നില്‍ യെമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ആയുധ എന്‍ജിനിയറിങ് ഗ്രൂപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൈഡഡ് റോക്കറ്റ്, ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ എന്നിവയുടെ സോഫ്റ്റ്‌വെയറുകൾ നിർമിച്ചത് ഈ സായുധ ഗ്രൂപ്പാണ്. മിസൈലുകളുടെ ദിശയും നിയന്ത്രണവും ഉറപ്പാക്കുന്ന ജിഎന്‍സി (Guidance, Navigation, and Control) സോഫ്റ്റ്‌വെയറുകൾ പരീക്ഷിക്കാനാണ് എഐ ഉപയോഗിച്ചിരിക്കുന്നത്. കോഡിങ്ങിനും ഗവേഷണത്തിനും എഴുതിയ കോഡുകള്‍ പരിശോധിക്കുന്നതിനുമായി ഒരേസമയം വിവിധ ക്ലൗഡ് സെഷനുകൾ പ്രവർത്തിപ്പിച്ചു. യഥാര്‍ത്ഥ ഉദ്ദേശ്യം മറച്ചുവച്ചായിരുന്നു എഐ പ്ലാറ്റ്‌ഫോമിലെ സുരക്ഷാ വിലക്കുകൾ മറികടന്നതെന്നും ഘട്ടം ഘട്ടമായി നിര്‍ദേശങ്ങള്‍ നല്‍കി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം ഹൂതികൾ വികസിപ്പിച്ച ഒരു ഗൈഡഡ് റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടതായും തകരാറുകൾ പരിഹരിക്കാൻ ഇവർ വീണ്ടും ക്ലൗഡിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിജയകരമായി ഒരു ഗൈഡഡ് ആയുധം നിര്‍മിച്ച് ഉപയോഗിച്ചതിനു തെളിവുകളൊന്നുമില്ലെന്നും ആന്ത്രോപിക് വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച അക്കൗണ്ടുകൾ റദ്ദാക്കിയതായും സുരക്ഷാ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയതായും കമ്പനി അവകാശപ്പെടുന്നു.
ഹൂതികൾക്ക് പുറമെ റഷ്യ, ചൈന, മലേഷ്യ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഗ്രൂപ്പുകൾ ആയുധ നിര്‍മാണം, ചാരപ്രവർത്തനം, ബയോ-വെപ്പൺ ഗവേഷണം, വ്യാജ പ്രചാരണങ്ങൾ എന്നിവയ്ക്കായി എഐ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായും ആന്ത്രോപിക്കിന്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.