പ്രതീകാത്മക ചിത്രം
ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. സിംഗപ്പൂരിലാണ് സംഭവം. പ്രമുഖ കമ്പനിയിലെ ജനറൽ മാനേജറായ 51കാരനാണ് 15കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായത്. പീഡനത്തിന് പിന്നാലെ പെൺകുട്ടി സ്വയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
അഞ്ചാം വയസുമുതൽ പെൺകുട്ടി പിതാവിനൊപ്പമാണ് താമസിക്കുന്നത്. ജോലിയിൽ കാർക്കശ്യക്കാരനായിരുന്ന ഇയാൾ വീട്ടിലും സമാനമായ സ്വഭാവമാണ് പുലർത്തിയിരുന്നത്. ചെറുപ്രായം മുതൽ ചെറിയ തെറ്റുകൾക്ക് പോലും പെൺകുട്ടിയെ ഇയാൾ ശിക്ഷിച്ചിരുന്നു. തുടക്കത്തിൽ ദേഷ്യപ്പെടുന്നതിൽ ഒതുങ്ങിയിരുന്ന ഇയാൾ പിന്നീട് ശാരീരികമായി ഉപദ്രവിക്കുന്ന നിലയിലേക്ക് മാറി. ചൂരലുകൾ മുതൽ ഷർട്ട് ഹാംഗറുകൾ വരെ പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ചിരുന്നതായാണ് പരാതി. മുടിയിൽ പിടിച്ച് വലിച്ചും ഇയാൾ ദേഷ്യം തീർത്തിരുന്നതായും പെൺകുട്ടി മൊഴി നൽകി.
പീഡനം നടന്ന ദിവസം വീട് അലങ്കോലമായി കിടക്കുന്നു എന്ന് പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തുടർന്ന് ഇയാൾ പെൺകുട്ടിയോട് പോയി കിടന്നുറങ്ങാൻ ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് അനുസരിച്ചു. ഉറങ്ങിക്കിടന്ന കുട്ടിയുടെ മുറിയിലെത്തിയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി. ഭയംമൂലം കുട്ടി പ്രതികരിച്ചില്ല.
പീഡനശേഷം ഇയാൾ എഴുന്നേറ്റ് കുളിക്കാനായി പോയപ്പോൾ പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങി ഓടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പെൺകുട്ടി പുറത്തുപോയത് മനസിലാക്കിയ ഇയാൾ കുളിച്ചിറങ്ങിയ അതേ വേഷത്തിൽ അവളെ തിരയാൻ ഇറങ്ങി. ഒടുവിൽ പെൺകുട്ടി പൊലീസ് സ്റ്റേഷനിലുണ്ടെന്ന് മനസിലാക്കിയതോടെ വീട്ടിലേക്ക് മടങ്ങി. വസ്ത്രം ധരിച്ചശേഷം സ്റ്റേഷനിലെത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇയാൾക്ക് 13 മുതൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാൽ മകളെ പീഡിപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇയാൾ. പീഡനം നടന്നെന്ന് പറയുന്ന സമയത്ത് വീട്ടിലെ ക്യാമറകൾ ഓഫ് ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വിചാരണ തുടരുന്ന കേസിൽ നവംബറിൽ വിധി പറയുമെന്നാണ് റിപ്പോർട്ട്.