.
മിന്നല്‍ പ്രളയമുണ്ടായ നേപ്പാളിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിന്റെ അവസാന അറ്റം വരെ താപ ഇമേജിംഗ് (തെർമൽ) ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും രക്ഷാപ്രവർത്തകർക്ക് ആരെയും കണ്ടെത്താനായില്ല. രസുവ ജില്ലയിലെ രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുറഞ്ഞത് 93 തൊഴിലാളികളെങ്കിലും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെങ്കിലും ഇവരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
നേപ്പാൾ സൈനികർ, എഞ്ചിനീയർമാർ, ഒരു ഡ്രോൺ ടീം എന്നിവരടങ്ങുന്ന സംഘമാണ് രസുവഗഢിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് തൊഴിലാളികൾ തുരങ്കത്തിന്റെ അവസാന ഭാഗത്ത് കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന ഭീതിയെത്തുടർന്നാണ് രക്ഷാപ്രവർത്തകർ തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
തുരങ്കത്തിന്‍റെ അവസാന ഭാഗത്ത് എത്തിയ സംഘം നേരിട്ട് പരിശോധിക്കാൻ പ്രയാസമോ അപകടകരമോ ആയ ഭാഗങ്ങൾ ഉൾപ്പെടെ ഉള്ളിലെ വിവരങ്ങൾ ശേഖരിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു. എന്നാൽ ഉള്ളിൽ ആരെങ്കിലും ഉണ്ടെന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ല. 111 മെഗാവാട്ടിന്റെ രസുവഗഢി പദ്ധതിയുടെ തുരങ്കത്തിൽ തിരച്ചിൽ നടത്തിയ ശേഷം സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരികെയെത്തിയതായി തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റ് അറിയിച്ചു.
തുരങ്കത്തിനുള്ളിൽ ആരുമില്ലെന്ന് ഡ്രോൺ ടീം കണ്ടെത്തിയതോടെ തിരച്ചിൽ അവസാനിപ്പിക്കുകയും രക്ഷാപ്രവർത്തകർ രസുവ ജില്ലയിലെ ധുഞ്ചെയിലേക്ക് മടങ്ങുകയും ചെയ്തു.രാജ്യത്തുടനീളം ഉണ്ടായ പ്രളയത്തിൽ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായ സമയത്ത് നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ഉണ്ടായിരുന്നത്. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടവർ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണോ ഉയർന്ന സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടോ അതോ പ്രളയജലത്തിൽ ഒഴുകിപ്പോയോ എന്ന് വ്യക്തമാക്കാൻ പലയിടത്തും രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടുകയാണ്.
People stand on remnants of a bridge which spanned across Trishuli river and was washed away in flash floods, in Dhading District, Nepal, Sunday, Aug. 30, 2026. (AP Photo/Niranjan Shrestha)
ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 933 പേരെ കാണാതായതായി നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതുവരെ 279 പേരെ ജലവൈദ്യുത തുരങ്കങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിട്ടുണ്ട്. ഇതിൽ അപ്പർ ത്രിശൂലി-1 പദ്ധതിയിൽ നിന്ന് രക്ഷപ്പെടുത്തിയ 254 പേരും ലാംഗ്താങ് ഖോല സൈറ്റിൽ നിന്നുള്ള 18 പേരും ഉൾപ്പെടുന്നു.