അഞ്ജന, ആൻ മേരി മാത്യു, അനില
യുഎസിലെ കലിഫോർണിയയിലെ സാനോസെ നഗരത്തിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മലയാളി യുവതിയെ പൊലീസ് പിടികൂടി. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശി മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അനില കോട്ടയം മൂന്നിലവ് സ്വദേശിനിയാണ്.
ഓഗസ്റ്റ് 28 ന് യുഎസ് പ്രാദേശികസമയം 1.53ന് സാനോസെയിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലാണ് സംഭവം. ആനിനെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂന്നു കുടുംബങ്ങളും ഒരേ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.
കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആൻ. ആനിന്റെ ഭർത്താവ് ജേക്കബും അഞ്ജനയുടെ ഭർത്താവ് വിജീഷും കലിഫോർണിയയിലാണ്. ഇവര്‍ ജോലിക്ക് പോയപ്പോളാണ് കൊലപാതകം നടന്നത്.