പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ യുവതിയുടെ ശരീരമെന്ന് തോന്നിക്കുന്ന രൂപം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ സിഡ്നിക്ക് സമീപമുള്ള ഓലൻ എന്ന ഗ്രാമത്തിൽ നിന്നാണ് പൊലീസിന് സന്ദേശം ലഭിച്ചത്. ഗ്രാമത്തിലൂടെ കാറോടിച്ച് പോകുകയായിരുന്ന രണ്ട് യുവാക്കളാണ് ഭീകര കാഴ്ച കണ്ടത്. ഉടൻ തന്നെ അവർ പൊലീസിനെ വിവരമറിയിച്ചു.
വലിയ കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാറില്ലാത്ത ഗ്രാമമാണ് ഓലൻ. യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പെട്ടിക്കുള്ളിൽ കുത്തിത്തിരുകി റോഡരികിൽ ഉപേക്ഷിച്ചെന്ന വാർത്ത ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നു. നാട്ടുകാർ ഭീതിയിലായി.
അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി. പെട്ടിക്കുള്ളിൽ കുത്തിത്തിരുകിയ നിലയലാണ് ശരീരം കണ്ടെത്തിയത്. ആകെ കുത്തിക്കീറിയ പാടുകളും ഉണ്ടായിരുന്നു. പെട്ടിയടക്കം തെളിവായി കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എന്നാൽ മൃതദേഹത്തിന് ദുർഗന്ധമില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുണർത്തി.
തുടർന്ന് നടത്തിയ ഫൊറൻസിക് പരിശോധനയ്ക്കുശേഷം തിങ്കളാഴ്ച പൊലീസ് വിശദീകരണം പുറത്തുവിട്ടു. ഒരേസമയം ആശ്വാസവും അമ്പരപ്പും നൽകുന്നതായിരുന്നു കണ്ടെത്തൽ. ഇത് കൊലപാതകക്കേസല്ലെന്നും പെട്ടിയിൽ കണ്ടെത്തിയത് മനുഷ്യശരീരമല്ലെന്നും പൊലീസ് അറിയിച്ചു. ജീവനുള്ള മനുഷ്യനെപ്പോലെ രൂപകൽപന ചെയ്തിരുന്ന ഒരു സെക്സ് ഡോളായിരുന്നു അത്.
ട്രെന്‍ഡിങ്ങായി കുമ്പളങ്ങ കെട്ടിപ്പിടിച്ചുറക്കം; രാത്രിയില്‍ പൊട്ടിത്തെറിച്ച് ചീഞ്ഞുനാറും!...
ഡോളിന് വസ്ത്രവും മുടിയും മൂക്കുത്തിയും ഉണ്ടായിരുന്നു. എന്നാൽ ശരീരമാകെ കീറിയതും വരഞ്ഞതുമായ നിരവധി പാടുകൾ കണ്ടെത്തി. കാലപ്പഴക്കവും കേടുപാടുകളും കാരണം ഉപേക്ഷിച്ചതാകാമെന്നാണ് ഒരു നിഗമനം. അതേസമയം, ലൈംഗിക വൈകൃതമുള്ള ആരെങ്കിലും മനഃപൂർവം ഡോൾ നശിപ്പിച്ചിരിക്കാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.
സംഭവം പൊലീസിനെ അറിയിച്ച രണ്ട് യുവാക്കളെ അധികൃതർ അഭിനന്ദിച്ചു. മനുഷ്യശരീരമാണെന്ന് കരുതി എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അന്വേഷണം നടത്തിയതെന്നും അതിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും പൊലീസ് വ്യക്തമാക്കി.