AI Generated Image
ബ്രിട്ടണിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ നോര്‍ത്ത് യോര്‍ക്‌ഷറിലെ ആര്‍മി ഫൗണ്ടേഷന്‍ കോളജിനെതിരെ അതിഗുരുതര ആരോപണം. കോളജില്‍ ക്രൂരമായ ലൈംഗിക അതിക്രമവും കൂട്ടബലാത്സംഗവും നേരിട്ടെന്ന് വെളിപ്പെടുത്തി നാല് മുന്‍ വനിതാ റിക്രൂട്ടുകള്‍ രംഗത്ത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ദുരനുഭവം തുറന്നുപറഞ്ഞത്. ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ ഇവരെല്ലാം പരിശീലനം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.
Also Read: തോരാതെ മഴ; നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കുട്ടിക്കാലം മുതല്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു സൈന്യത്തില്‍ ചേരുക എന്നത്. അതിന്‍റെ സാഫല്യമായാണ് ആര്‍മി കോളജില്‍ പരിശീലനത്തിനെത്തിയതെന്ന് യുവതികള്‍ പറയുന്നു. പതിനേഴാംവയസില്‍ പരിശീലനം നടത്തുന്നതിനിടെ ജൂനിയര്‍ സൈനികര്‍ തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് ഒരു യുവതി പറയുന്നത്. ‘അവരെന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ഞാന്‍ സമ്മതിക്കാത്ത പല കാര്യങ്ങളും ചെയ്തു. ഒരുപാട് പേര്‍ ചേര്‍ന്ന് എന്റെ ശരീരഭാഗങ്ങളില്‍ തൊടാന്‍ തുടങ്ങി, അസഭ്യവാക്കുകള്‍ ഉപയോഗിച്ചു, ഒരു പെണ്ണായിപ്പോലും കാണാതെ, ഒരു വസ്തുവായാണ് അവര്‍ എന്നെക്കണ്ടത്. എന്റെ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ പോലും എന്നെ ബലാത്സംഗം ചെയ്തു.മണിക്കൂറുകളോളം ഇത് തുടര്‍ന്നു. വെറുമൊരു മാംസക്കഷ്ണമായി മാത്രമാണ് എനിക്ക് സ്വയം അനുഭവപ്പെട്ടത്’– യുവതി പറയുന്നു.
ഈ ക്രൂരതയ്ക്കു പിന്നാലെ പരിശീലകര്‍ നടത്തിയ അപവാദപ്രചാരണം അങ്ങേയറ്റം മാനസികമായി തകര്‍ക്കുന്നതായിരുന്നു. ‘കണ്ണില്‍ക്കണ്ട ആണുങ്ങള്‍ക്കൊപ്പം കിടന്ന ആ പെണ്ണിനെപ്പറ്റി കേട്ടിട്ടുണ്ടോ’ എന്ന് ഒരു പരിശീലകന്‍ പറയുന്നത് താന്‍ കേട്ടെന്നും യുവതി പറയുന്നു. ഈ സംഭവത്തിന് ശേഷം താന്‍ സൈനിക സേവനം ഉപേക്ഷിച്ചുവെന്നും യുവതി വെളിപ്പെടുത്തി. പെണ്‍കുട്ടികളുടെ ശരീരസൗന്ദര്യത്തിന് മാര്‍ക്കിടുക, അനുവാദമില്ലാതെ ഹോസ്റ്റൽ മുറികളിലേക്ക് കയറിച്ചെല്ലുക തുടങ്ങിയ അതിക്രമങ്ങളും സൈനിക കോളജില്‍ പതിവായിരുന്നുവെന്ന് അതിജീവിച്ചവര്‍ വെളിപ്പെടുത്തുന്നു.
Also Read: എച്ച്‌ഐവി ബാധ മറച്ചുവച്ച് ലൈംഗികബന്ധം; 14കാരന്‍റെ പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍
അതേസമയം എഎഫ്സിയില്‍ ഒട്ടേറെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ജനുവരി മുതൽ 2025 ജൂൺ വരെ 176 പരാതികളാണ് വന്നത്. സ്ഥിരം ജീവനക്കാര്‍ക്കെതിരെയും ജൂനിയര്‍ സൈനികര്‍ക്കെതിരേയുമാണ് എല്ലാ പരാതികളും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16 കേസുകൾ നോർത്ത് യോർക്‌ഷർ പോലീസിന് ലഭിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന 67 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ചില സര്‍വേകളും വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലൈംഗിക അതിക്രമങ്ങളുടെ പേരിൽ എഎഫ്സിയിലെ ഉദ്യോഗസ്ഥര്‍ മുന്‍പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
എഎഫ്സിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബ്രിട്ടിഷ് സൈനിക വക്താവ് പ്രതികരിച്ചു. പരാതിയുള്ളവര്‍ ധൈര്യത്തോടെ മുന്നോട്ട് വരണമെന്നും സൈന്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും വക്താവ് പറയുന്നു. അതിജീവിതകള്‍ക്ക് പിന്തുണ നൽകാന്‍ ‘ഡിഫൻസ് സീരിയസ് ക്രൈം കമാൻഡ്’ പോലെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.