കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ പാക്കിസ്ഥാനില്‍ മുപ്പതിലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പരസ്യമായി സമ്മതിച്ച് ലഷ്കറെ തയിബ. 2020മുതല്‍ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ വച്ച് പ്രധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തുറന്നു സമ്മതിക്കുന്നത് സംഘടനയുടെ മുതിര്‍ന്ന നേതാവ് റിസ്‌വാന്‍ ഹനീഫാണ്. പാക്കിസ്ഥാനില്‍ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ആറ് വര്‍ഷത്തിനിടെ സംഘടനയ്ക്കുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് റിസ്‌വാന്‍ ഹനീഫ് തുറന്നു സമ്മതിക്കുന്നത്. Also Read: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വന്‍ പീരങ്കിവിന്യാസം; ചൈനീസ് നിര്‍മിത ആയുധം
പെഷവാർ, കറാച്ചി, റാവൽപിണ്ടി, മുസഫറാബാദ്, റാവല്‍കോട്ട് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍വച്ചാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്നും റിസ്‌വാന്‍ പറയുന്നു. ‘പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഏറ്റമുട്ടലുകളില്‍ നമ്മുടെ 30-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്’– എന്നാണ് ഹനീഫ് പറയുന്നത്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നിൽ ഇന്ത്യൻ ഇന്റലിജൻസ് ഏജന്റുകളാണെന്നും ഹനീഫ് ആരോപിച്ചു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നേരത്തെ തന്നെ ഇന്ത്യ തള്ളിയിട്ടുണ്ട്.
ലഷ്കര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും വിദ്വേഷ നീക്കങ്ങളും മറച്ചുവച്ച് അതീവഗുരുതരമായ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഹനീഫ് പ്രസംഗത്തിലുടനീളം നടത്തുന്നത്. മറ്റു മതങ്ങള്‍ക്കും മതവിശ്വാസങ്ങള്‍ക്കുമെതിരെ ഇയാള്‍ രൂക്ഷമായ രീതിയില്‍ സംസാരിക്കുന്നുണ്ട്. ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്നതും ഭീകരവാദം വളര്‍ത്തുന്നതുമാണ് ഇയാളുടെ വാക്കുകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.