കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമര വിജയത്തിനു പിന്നാലെ പാക്കിസ്ഥാനിലും പാറ്റകളുടെ മുന്നേറ്റം. പാക്കിസ്ഥാനിലെ ഭരണത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെയാണ് പാക്കിസ്ഥാനിലെ കോക്രോച്ച് പാര്‍ട്ടിയുടെ ഉദയം. ഇന്ത്യയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെയാണ് അയല്‍ രാജ്യത്ത് പാറ്റകളുടെ പേരില്‍ യുവാക്കള്‍ സംഘടിക്കുന്നത്.
സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത, ഭരണം മെച്ചപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ജലക്ഷാമം നേരിടുക എന്നിവയാണ് കോക്രോച്ച് പാര്‍ട്ടിയുടെ ആവശ്യം. നിരാശരായ യുവാക്കൾ ഒന്നിച്ചാൽ എല്ലാം തകിടം മറിക്കുമെന്ന് പാക്ക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കള്‍ സംഘടിക്കുന്നത്. ഭരണ സംവിധാനം അടിസ്ഥാനപരമായി പരിഷ്കരിച്ചില്ലെങ്കിൽ ഫീൽഡ് മാർഷൽ അസിം മുനീറിനു പോലും യുവാക്കളെ പിടിച്ചുനിര്‍ത്താനാകില്ലെന്നും നഖ്‍വി പറഞ്ഞിരുന്നു.
ഇന്ത്യയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമോ പ്രചോദനമോ ഉണ്ടെന്ന് കോക്രോച്ച് പാര്‍ട്ടി പാക്കിസ്ഥാന്‍ അവകാശപ്പെടുന്നില്ല. ഇതുവരെ കോക്രോച്ച് പാര്‍ട്ടി പാക്കിസ്ഥാന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് 1.14 ലക്ഷം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. പാക്കിസ്ഥാന്‍ അഴിമതിക്കാരുടെ കയ്യിലല്ല, ജനങ്ങളുടെ കയ്യിലാണ് എന്നാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ എഴുതിയിട്ടുള്ളത്.
മേയ് മാസത്തിലാണ് കോക്രോച്ച് പാര്‍ട്ടി പാക്കിസ്ഥാന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. കാനഡയിൽ നിന്നാണ് അക്കൗണ്ടിന്‍റെ പ്രവര്‍ത്തനം. ഈ മാസം ആദ്യമാണ് അക്കൗണ്ടിന് വെരിഫിക്കേഷന്‍ ലഭിക്കുന്നത്. സൽമാൻ തരാറാണ് സംഘടനയുടെ ചെയർമാനെന്നും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.