ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിെന അറസ്റ്റ് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി മേയര്‍ സൊഹ്‌റാൻ മംദാനി. എന്നാല്‍ വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടാന്‍ തനിക്ക് അധികാരമുണ്ടോയെന്ന് അറിയില്ലെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്നും മംദാനി പറഞ്ഞു. യു.എന്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തുന്നുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ കോടതി കുറ്റം ചുമത്തിയിട്ടുള്ള യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു. വർഷങ്ങളായി നെതന്യാഹുവിന്‍റെ പ്രവര്‍ത്തനം കൊണ്ട് അനുഭവിച്ച പലരുടെയും അഭിപ്രായമാണിതെന്നും മംദാനി ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മേയര്‍ തിരഞ്ഞെടുപ്പ് സമയത്ത് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് അധികാരമുണ്ടോ എന്ന വ്യക്തതയില്ലെന്ന് മംദാനി പറഞ്ഞു. ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടാന്‍ തനിക്ക് അധികാരമുണ്ടോ എന്നറിയില്ല. ഇക്കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യും എന്നും മംദാനി വ്യക്തമാക്കി.
മംദാനിയുടെ പ്രതികരണത്തോട് കടുത്ത ഭാഷയിലാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ന്യൂയോര്‍ക്കിലെ യഹൂദവിരുദ്ധതെ നേരിടുന്നതിന് പകരം വാര്‍ത്തകളുണ്ടാക്കുകയും ഇസ്രയേലിനെ ആക്രമിക്കുകയുമാണ് മംദാനി ചെയ്യുന്നതെന്ന് യു.എന്നിലെ ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡനോന്‍ വിമര്‍ശിച്ചിരുന്നു. നെതന്യാഹു ന്യൂയോര്‍ക്കില്‍ വരുമെന്നും യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിമാനത്തോടെ അഭിസംബോധന ചെയ്യുമെന്നും അംബാസിഡര്‍ പറഞ്ഞു. ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്നെങ്കില്‍ അത് മംദാനിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ന്യൂയോർക്കിൽ നടന്ന ഒരു റേഡിയോ പരിപാടിയിൽ, മംദാനി ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. രഹസ്യമായി പറഞ്ഞാൽ, അദ്ദേഹം അമേരിക്കയെ വെറുക്കുന്നു എന്നാണ് മംദാനിയുടെ ആരോപണം.